ഐപിഎല്‍ ഏഴാം സീസണില്‍ കൊല്‍ക്കത്ത ഫൈനലിൽ
കൊല്‍ക്കത്ത: ഐപിഎല്‍ ഏഴാം സീസണില്‍ കോല്‍ക്കത്ത പഞ്ചാബിനെ 28 റണ്‍സിന് തകര്‍ത്തത് ഫൈനലിൽ കടന്നു. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയുടെ 164 റണ്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് എട്ടുവിക്കറ്റിന് 135 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഫോം തുടരുന്ന റോബിന് ഉത്തപ്പയുടെ ബാറ്റിങ്ങും ഉമേഷ് യാദവിന്റെ ബോളിങ്ങുമാണ് കൊല്‍ക്കത്തയുടെ വിജയം കുറിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് ആദ്യം തന്നെ നായകനെ നഷ്ടമായി. തുടര്‍ന്ന് ഒന്നിച്ച ഉത്തപ്പയും മനീഷ് പാണ്ഡെയും ടീം സ്കോര്‍ ഉയര്‍ത്തി. ഉത്തപ്പ 30 പന്തില്‍ നിന്നായി നാല് ഫോറുകളും രണ്ട് സിക്സറുമടക്കം 42 റണ്‍സെടുത്തു. മനീഷ് പാണ്ഡെ 21 റണ്‍സെടുത്തു. പഞ്ചാബിനു വേണ്ടി കരണ്‍വീര്‍ സിംഗ് 40 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.
തുടർന്ന് ബാറ്റ് ചെയ്ത പഞ്ചാബിന് തുടക്കത്തില്‍ തന്നെ സെവാഗിനെ നഷ്ടമായി, പഞ്ചാബിന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ടുകൊണ്ടിരുന്നു. അവസാന ഓവറുകളില്‍ വിജയത്തിലേയ്ക്ക് പഞ്ചാബ് നീങ്ങുമെന്ന് തോന്നിച്ചെങ്കിലും 19 മത്തെ ഓവര്‍ ചെയ്ത വിന്‍ഡീസ് താരം സുനില്‍ നരെയ്ന്റെ പ്രകടനമാണ് പഞ്ചാബിനെ സമ്മര്‍ദ്ദത്തിലാക്കിയത്.
ഇതോടെ അവസാന ഓവറില്‍ വിജയിക്കാന്‍ 30 റണ്‍സ് വേണമെന്ന അവസ്ഥയിലായി. 35 റണ്‍സെടുത്ത സാഹയാണ് പഞ്ചാബ് നിരയിലെ ടോപ് സ്കോറര്‍. വോറ 26 റണ്‍സെടുത്തു.. തോറ്റെങ്കിലും പഞ്ചാബിന് ഒരവസരം കൂടിയുണ്ട്. രണ്ടാം മത്സരത്തിലെ വിജയിയായ ചെന്നൈയുമായി മത്സരിച്ച് ജയിച്ചാല്‍ പഞ്ചാബിന് സ്വപ്നഫൈനലിലെത്താം.