മോഡി മന്ത്രിസഭയില്‍ ഏറ്റവും കൂടുതല്‍ മന്ത്രിമാര്‍ യു പിയില്‍ നിന്നും : ബിജെപി തൂത്തുവാരിയ മൂന്നു സംസ്ഥാനങ്ങളെ അവഗണിച്ചു
ന്യൂഡല്‍ഹി : നരേന്ദ്രമോഡി മന്ത്രിസഭയിലേയ്ക്ക് ഏറ്റവും കൂടുതല്‍ മന്ത്രിമാര്‍ എത്തുന്നത് ഉത്തര്‍പ്രദേശില്‍ നിന്നുമാണ് .എട്ടുപേരാണ് യുപിയില്‍ നിന്നും മന്ത്രിസഭയില്‍ ഉള്‍പ്പെട്ടത്. മഹാരാഷ്‌ട്ര, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് അഞ്ചു പേർ വീതം മന്ത്രിസഭയിലുണ്ട്. മന്ത്രിസഭയിലെ ഏഴ് വനിതകളിൽ ആറു പേർക്കും കാബിനറ്റ് പദവിയാണുള്ളത്. ഒരാൾ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയും. മന്ത്രിമാരിൽ പകുതിപേരും ഹിന്ദി സംസാരിക്കുന്ന പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്.
ബി.ജെ.പി തൂത്തുവാരിയ മൂന്ന് സംസ്ഥാനങ്ങളുൾപ്പെടെ നിലവില്‍ ആറു സംസ്ഥാനങ്ങൾക്ക് നരേന്ദ്ര മോഡിയുടെ മന്ത്രിസഭയിൽ പ്രാതിനിധ്യമില്ല. രാജസ്ഥാന്‍, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾക്കാണ് പ്രാതിനിധ്യമില്ലാതെ പോയത്. കേരളം, പശ്ചിമ ബംഗാള്‍, ജമ്മുകാശ്‌മീർ എന്നീ സംസ്ഥാനങ്ങളിൽ നിന്നും മന്ത്രിമാരാരും തന്നെയില്ല.
ഇന്ത്യയിലെ ഇരുപത്തിയൊന്പതാമത്തെ സംസ്ഥാനമായ തെലുങ്കാനയിൽ നിന്നും ആരും തന്നെ കേന്ദ്ര മന്ത്രിസഭയിൽ ഇടംപിടിച്ചിട്ടില്ല.