കത്ത് പുറത്തുവിടാന്‍ പിള്ളയോട് ഉമ്മന്‍ ചാണ്ടിയുടെ വെല്ലുവിളി;കത്ത് കയ്യിലില്ലെന്ന് പിള്ള
സരിതയുടെ കത്തിന്റെ പേരില്‍ ആര്‍. ബാലകൃഷ്ണപിള്ളയുടെ ഭീഷണിക്ക് വഴങ്ങുന്ന പ്രശ്‌നമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സരിതയുടെ കത്തോ കത്തിന്റെ പകര്‍പ്പോ എന്താണ് കൈവശമുള്ളതെങ്കില്‍ അത് ആദ്യം ബാലകൃഷ്ണപിള്ള പുറത്തുവിടട്ടെ, അതുകഴിഞ്ഞെ ഇനി മന്ത്രിസഭാ പുന:സംഘടന ആലോചിക്കൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം സോളാര്‍ കേസിലെ മുഖ്യ പ്രതി സരിത എസ് നായരുടെ കത്ത് തന്‍റെ കൈവശമില്ലെന്ന് കേരള കോണ്‍ഗ്രസ് -ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപ്പിള്ള പറഞ്ഞു.ഈ മാസം 31ന് മുമ്പ് കെബി ഗണേഷ്കുമാറിനെ മന്ത്രിസഭയിലെടുത്തില്ലെങ്കില്‍ സരിതയുടെ കത്ത് പുറത്തുവിടുമെന്നും മന്ത്രിസഭക്കു തന്നെ ഇത് ഭീഷണിയാകുമെന്നും പിള്ള നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
‘മന്ത്രിസഭ പുന:സംഘടിപ്പിക്കാന്‍ ആലോചിച്ചപ്പോള്‍ ആദ്യം മനസ്സിലേക്ക് വന്നത് ഗണേഷ്‌കുമാറിന്റെ കാര്യമാണ്. ഇനി അത് അങ്ങനെയാകണമെന്നില്ല. ഭീഷണിക്ക് വഴങ്ങുന്ന പ്രശ്‌നമില്ല. പിള്ളയ്ക്ക് ഇഷ്ടമുള്ളത് ചെയ്യാം. കത്ത് കൈവശമുണ്ടെങ്കില്‍ അത് അദ്ദേഹം പുറത്തുവിടട്ടെ. അതുവരെ പുന:സംഘടനയ്ക്കായി കാത്തിരിക്കാം എന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രതികരിച്ചിരുന്നു