ഡല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ വീണ്ടും ആം ആദ്മിയുടെ നീക്കം
ഡൽഹിയിൽ വീണ്ടും ആം ആദ്‌മി സര്‍ക്കാര്‍ നിലവില്‍ വരാന്‍ സാധ്യത. ഡല്‍ഹി നിയമസഭയില്‍ നിലവില്‍ 27 എംഎല്‍എമാരുള്ള ആം ആദ്‌മി ഇതിനുള്ള നീക്കങ്ങള്‍ തുടങ്ങി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ഡല്‍ഹി തൂത്തുവാരി പശ്ചാത്തലത്തിലാണ് ആം ആദ്മി പുനരാലോചന നടത്തുന്നത്. സര്‍ക്കാര്‍ രൂപവത്കരിച്ചാല്‍ പിന്തുണക്കാമെന്ന് കോണ്‍ഗ്രസ് സൂചന നല്‍കിയതിനെ തുടര്‍ന്നാണ് രാഷ്ട്രീയ ചര്‍ച്ചകള്‍ തിരക്കിട്ട് നടക്കുന്നത്.
കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിക്കണോ എന്ന കാര്യം ചര്‍ച്ചചെയ്യാന്‍ ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതി ഇന്ന് യോഗം ചേരും. പാര്‍ട്ടി എം.എല്‍.എമാരില്‍ ഭൂരിപക്ഷവും സര്‍ക്കാര്‍ രൂപവത്കരിക്കണമെന്ന നിലപാടിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ഡല്‍ഹിയില്‍ ഏകപക്ഷീയ വിജയമം നേടിയതാണ് ആപ്പിനെയും കോണ്‍ഗ്രസിനെയും വീണ്ടും കൂട്ടുകൂടാന്‍ പ്രേരിപ്പിച്ചരിക്കുന്നത്.
നേരത്തേ എട്ടംഗങ്ങളുള്ള കോണ്‍ഗ്രസ് പിന്തുണയോടെയാണ്, നിയമസഭയില്‍ 31 സീറ്റുകളുള്ള ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ മറികടന്ന് ആം ആദ്‌മി സര്‍ക്കാര്‍ ഉണ്ടാക്കിയിരുന്നത്. ലോക്‌പാല്‍ ബില്‍ പാസാക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്നാണ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്‌മി സര്‍ക്കാര്‍ രാജിവെച്ചത്. ബിജെപിയും കോണ്‍ഗ്രസും ലഫ്‌റ്റനന്റ് ഗവര്‍ണറുടെ അനുമതിയില്ലാതെ ബില്‍ പാസാക്കാന്‍ പിന്തുണയ്‌ക്കാത്തതിനെ തുടര്‍ന്നായിരുന്നു 49 ദിവസം മാത്രം നിലനിന്ന ആം ആദ്‌മി സര്‍ക്കാര്‍ രാജിവെച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയത്.
ഈ തീരുമാനം തെറ്റായിപ്പോയെന്ന് പാര്‍ട്ടിയില്‍ തന്നെ ശക്തമായ അഭിപ്രായമുണ്ടായി. പലരും അത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.രാജ്യത്തൊട്ടാകെ സ്‌ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നെങ്കിലും ആകെ നാല് സീറ്റുകള്‍ മാത്രമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്‌മിക്ക് നേടാനായത്. ആം ആദ്‌മി ശക്‌തി കേന്ദ്രമായ ഡല്‍ഹിയിലെ ഏഴ് സീറ്റും ബിജെപി തൂത്തുവാരുകയും ചെയ്‌തു