ഫാര്‍മസി വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ ബലാത്സംഗം ചെയ്തശേഷം കത്തിച്ചു കൊന്നു

single-img
12 May 2014

ഇന്‍ഡോര്‍ : കസ്രാവാദില്‍ ഫാര്‍മസി വിദ്യാര്‍ത്ഥിനിയായ 23കാരിയെ സഹപാഠികള്‍ മാനഭംഗപ്പെടുത്തിയതിന് ശേഷം തീവെച്ച് കൊലപ്പെടുത്തി. ആരുമില്ലാത്ത സമയത്ത് യുവതിയെ ഒരു പരിപാടിക്ക് ക്ഷണിക്കാനെന്ന വ്യാജേന വീട്ടിലെത്തിയ സഹപാഠികള്‍ വാതില്‍ അകത്ത് നിന്ന് പൂട്ടിയ ശേഷം അക്രമിക്കുകയായിരുന്നു. 

അവസാന വര്‍ഷ ഫാര്‍മസി വിദ്യാര്‍ഥിനിയായ നിധി അഗര്‍വാള്‍ (23) ആണ് സഹപാഠികളുടെ ക്രൂരതയ്ക്ക് ഇരയായത്. ഇവരില്‍ ഒരാള്‍ പെണകുട്ടിയുടെ കാമുകനാണ്. ശനിയാഴ്ച സഹപാഠികള്‍ ചേര്‍ന്ന് ക്രൂരമായി മാനഭംഗപ്പെടുത്തിയ ശേഷം നിധിയുടെ ദേഹത്ത് തീകൊളുത്തുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് പ്രതികളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. കസ്രാവാദ് കോടതി പ്രതികളെ മെയ് 23 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. 

96% പൊള്ളലേറ്റ് നിധി ഞായറാഴ്ചയാണ് ഇന്‍ഡോറിലെ ചോയിത്രം ആശുപത്രിയില്‍ വച്ച് മരണപ്പെട്ടത്. സംഭവത്തില്‍ അറസ്റ്റിലായ മൂന്നു സഹപാഠികളെ ഈ മാസം 23 വരെ കോടതി റിമാന്‍ഡ് ചെയ്തു. കോണ്‍ഗ്രസ് എം.പി അരുണ യാദിവിന്റെ ഉടമസ്ഥതയിലുള്ള ജിആര്‍വൈ ഫാര്‍മസി കോളജിലെ വിദ്യാര്‍ഥിനിയായിരുന്നു നിധി. 

ഇന്‍ഡോര്‍ സ്വദേശി അങ്കിത് റാത്തോഡ്, ബക്‌നേര്‍ സ്വദേശി അക്ഷയ് ജോഷി, വിശാല്‍ ചൗധരി എന്നിവരാണ് പിടിയിലായത്. ഇവരുടെ പേര് പെണ്‍കുട്ടി മരണമൊഴിയായി പോലീസിന് നല്‍കിയിരുന്നു.മാനഭംഗത്തിനും കൊലപാതകത്തിനുമാണ് പ്രതികള്‍ക്കെതിരെ കേസ് ചുമത്തിയിരിക്കുന്നത്.