നരേന്ദ്ര മോഡിയെ അതിരൂക്ഷമായി വിമർശിച്ച് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്
നരേന്ദ്ര മോഡിയെ അതിരൂക്ഷമായി വിമർശിച്ച് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. ഗുജറാത്തിലെ കർഷകരുടെ 40,000 കോടി രൂപയുടെ ഭൂമി മോഡി ചവറു വിലയ്ക്ക് വ്യവസായികൾക്ക് വിറ്റു തുലയ്ക്കുകയാണെന്ന് രാഹുൽ ആരോപിച്ചു. സ്ത്രീകളെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് മോഡി വാതോരാതെ സംസാരിക്കുകയാണ്. എന്നാൽ സ്ത്രീകളെ ബഹുമാനിക്കാനാണ് മോഡി ആദ്യം പഠിക്കേണ്ടത്. ഗുജറാത്തിൽ യുവതിയെ നിരീക്ഷിച്ച സംഭവത്തെ പരോക്ഷമായി സൂചിപ്പിച്ച് രാഹുൽ പറഞ്ഞു.
കഴിഞ്ഞ അറുപത് വർഷം കൊണ്ട് രാജ്യം ഒന്നും നേടിയില്ലെന്ന് പറഞ്ഞ മോഡി ജനങ്ങളെ അപമാനിച്ചിരിക്കുകയാണ്. 45,000 ഏക്കർ ഭൂമി ചതുരശ്ര മീറ്ററിന് ഒരു രൂപ വച്ച് മോഡി വ്യവസായികൾക്ക് നൽകി. എന്നാൽ അതേ ഭൂമി വ്യോമസേനയ്ക്ക് നൽകാൻ വൻതുകയാണ് മോഡി ആവശ്യപ്പെട്ടതെന്നും രാഹുൽ ആരോപിച്ചു. വാരണാസിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി അജയ് റായിക്കു വേണ്ടി നടത്തിയ റോഡ് ഷോയ്ക്കിടെയായിരുന്നു രാഹുലിന്റെ വിമർശം.