വാര്‍ഡ്‌ ബോയ്‌ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ഐ സി യുവിനുള്ളില്‍ വെച്ച് കൊലപ്പെടുത്തി : ബലാല്‍സംഗശ്രമമെന്ന് സംശയം

single-img
10 May 2014

ദിബ്രുഗഡ്,ആസാം : മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഐ സി യുവിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഐ സിയുവിലെ വാര്‍ഡ്‌ബോയിയെ പോലീസ് കസ്റ്റഡിയിലെടുത്തു.ദിബ്രുഗഡിലുള്ള ആസ്സാം മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലാണ് (AMCH) സംഭവം.

മെഡിക്കല്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയായ സരിതാ തസ്നിവാള്‍ ആണ് ഐ സിയുവിനുള്ളില്‍ വെച്ച് കൊല്ലപ്പെട്ടത്.സര്‍ജ്ജറി ചെയ്യാനുപയോഗിക്കുന്ന കത്തി കഴുത്തില്‍ തറച്ച നിലയില്‍ സരിതയെ വെള്ളിയാഴ്ച രാവിലെ ഐ സിയുവിനുള്ളിലെ ഡോക്ടര്‍മാരുടെ റെസ്റ്റ്റൂമിനുള്ളിലുള്ള ബെഡില്‍ കണ്ടെത്തുകയായിരുന്നു.ആസാമിലെ സിബ്സാഗര്‍ ജില്ലയില്‍ നിന്നുള്ള സരിത ഇതേ കോളേജില്‍ നിന്ന് തന്നെ എം ബി ബി എസ് പൂര്‍ത്തിയാക്കിയ ആളാണ്‌.ഒബ്സെട്രിക്ക്സ് ആന്‍ഡ്‌ ഗൈനക്കോളജിയില്‍ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു ഇവര്‍.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.അവരെ ചോദ്യം ചെയ്യുമ്പോള്‍ കൂട്ടത്തിലുള്ള ഖിറു മെച്ച് കുറ്റസമ്മതം നടത്തുകയായിരുന്നു.ഐ സിയുവില്‍ ഡ്യൂട്ടി ഉണ്ടായിരുന്ന വാര്‍ഡ്‌ ബോയ്‌ ആണ് ഖിറു.

സംഭവത്തില്‍ പ്രതിഷേധിച്ചു ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം തുടങ്ങിയിട്ടുണ്ട്.വനിതാ ഡോക്ടര്‍മാര്‍ക്ക് സുരക്ഷനല്‍കണമെന്നും ഐ സിയ് പോലെയുള്ള സ്ഥലങ്ങളില്‍ സി സി ടിവി ക്യാമറ സ്ഥാപിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ബലാല്‍സംഗശ്രമം പരാജയപ്പെട്ടതാകാം കൊലപാതകത്തിന് പ്രേരിപ്പിച്ചത് എന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം.തന്റെ സഹപ്രവര്‍ത്തകനായ ഡോക്ടറുമായി സരിതയുടെ വിവാഹം വരുന്ന ജൂലൈ ഏഴിന് നടക്കാനിരിക്കെയാണ് ഈ ദാരുണമായ സംഭവം.