ആർക്കിടെക്ടായ യുവതിയെ നിരീക്ഷിച്ച സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ജഡ്ജിയെ നിയമിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ
ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്ര മോഡി ആർക്കിടെക്ടായ യുവതിയെ നിരീക്ഷിച്ച സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ജഡ്ജിയെ നിയമിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. കേന്ദ്രം നിലപാട് വ്യക്തമാക്കിയതിനെ തുടർന്ന് ഈ കേസിൽ ഗുജറാത്ത് സർക്കാർ നടത്തുന്ന അന്വേഷണം അവസാനിപ്പിക്കാൻ ഹൈക്കോടതിയെ സമീപക്കാൻ കോടതി യുവതിയോടും പിതാവിനോടും നിർദ്ദേശിച്ചു.
സംഭവത്തില്‍ മോഡിക്കെതിരെ അന്വേഷണം നടത്താൻ ജഡ്ജിയെ നിയമിക്കാൻ കേന്ദ്ര സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നതാണ്. എന്നാൽ യു.പി.എ സഖ്യകക്ഷികളായ എൻ.സി.പിയുടെയും നാഷണൽ കോൺഫറൻസിന്റെയും എതിര്‍പ്പിനെ തുടർന്ന് കേന്ദ്രം നിലപാട് മാറ്റുകയായിരുന്നു
യുവതി വിവാഹിതയാണെന്നും അവരുടെ സ്വകാര്യത സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് പിതാവ് നേരത്തെ ഹർജി നൽകിയത്. ഇതു സംബന്ധിച്ച വാർത്തകളോ ചിത്രങ്ങളോ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാദ്ധ്യമങ്ങളെ വിലക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് കോടതി കേന്ദ്രത്തോട് നിലപാട് ആരാഞ്ഞത്. ഇക്കാര്യങ്ങളെല്ലാം ഹൈക്കോടതിയിൽ ബോധിപ്പിക്കാമെന്ന് സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.