കെ.സി. വേണുഗോപാലും സരിതയും തമ്മില്‍ കേരളത്തിന് പുറത്ത് കൂടിക്കാഴ്ച നടത്തി; വെളിപ്പെടുത്തലുമായി സരിതയുടെ മുന്‍ ജനറല്‍ മാനേജര്‍ രംഗത്ത്

single-img
8 May 2014

Sarithaകേന്ദ്രമന്ത്രി കെ.സി. വേണുഗോപാലും സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതാ നായരും തമ്മില്‍ കേരളത്തിന് പുറത്തുവച്ച് സ്ഥിരമായി കണ്ടുമുട്ടാറുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. സോളാര്‍ മുന്‍ ജനറല്‍ മാനേജര്‍ രാജശേഖരന്‍ നായരാണ് വിവാദ വെളിപ്പെടുത്തലുമായി മുന്നോട്ട് വന്നിട്ടുള്ളത്. സരിതയും വേണുഗോപാലും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസി സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍ രംഗത്തുവന്നത് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് രാജശേഖരന്‍ നായരുടെ പുതിയ വെളിപ്പെടുത്തല്‍ ഒരു സ്വകാര്യ ചാനല്‍ പുറത്തു വിട്ടത്.

സരിതയും വേഗണുഗോപാലും തമ്മില്‍ അടുത്ത ബന്ധമായിരുന്നുവെന്നും ഡല്‍ഹിയിലും മുംബൈയിലും പൂനെയിലുംവച്ച് കൂടിക്കാഴ്ച ഇവര്‍ നടത്തിയിട്ടുണ്ടെന്നാണ് രാജശേഖരന്‍ നായര്‍ പറയുന്നത്. എന്നാല്‍ ഇവര്‍തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നോ എന്ന കാര്യം തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ മന്ത്രി കെ.ബി ഗണേഷ് കുമാറിനും സരിതയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും സരിതയുടെ അമ്മയുമായും മറ്റും ഗണേഷ് കുമാറിനും വളരെ അടുത്ത സൗഹൃദമുണ്ടെന്നും സരിതയ്ക്കും കുടുംബത്തിന് ഫാമിലി ഫ്രണ്ടാണ് ഗണേഷ് കുമാറെന്നും രാജശേഖരന്‍ മുന്‍പ് വെളിപ്പെടുത്തിയിരുന്നു.

സോളാര്‍ ഉപഭോക്താക്കളെയും രാഷ്ട്രീയ നേതാക്കളെയും കാണാന്‍ സരിതയും ബിജു രാധാകൃഷ്ണനും അര്‍ധരാത്രി കഴിഞ്ഞുള്ള സമയമാണ് തെരഞ്ഞെടുത്തിരുന്നതെന്നും അദ്ദേഹം പറയുന്നു. സരിത പലരുടെയും പേര് പുറത്തുപറയാത്തത് ഉന്നതതലത്തില്‍ നിന്നുള്ള ഭീഷണി കാരണമാവാമെന്നും രാജശേഖരന്‍ നായര്‍ വെളിപ്പെടുത്തുന്നു.