അഫ്സല്‍ ഗുരുവിന്റെ ഗ്രാമം തെരഞ്ഞെടുപ്പു ബഹിഷ്കരിച്ചു
ബാരാമുള്ള: പാര്‍ലമെന്റ് ആക്രമണക്കേസിലെ മുഖ്യ സൂത്രധാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇന്ത്യ തൂക്കിലേറ്റിയ അഫ്‌സല്‍ ഗുരുവിന്റെ ജന്മഗ്രാമമായ ദോവാബാഗിലെ ജനങ്ങൾ ലോക്‌സഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ചു.
ജമ്മു കാശ്മീരിൽ ബാരാമുള്ള ലോക്‌സഭാ മണ്ഡലത്തില്‍ പെടുന്ന ഗുരുവിന്റെ ജന്മനാടായ സോപോർ ടൗണിലെ 11 പോളിംഗ് സ്‌റ്റേഷനുകളില്‍ ഉച്ചയ്‌ക്ക് 2.30 വരെ ഒരാൾ പോലും വോട്ട് ചെയ്‌തില്ല. സമീപഗ്രാമമായ മാസേബാഗില്‍ പോള്‍ ചെയ്തത് 12 വോട്ട് മാത്രം.
മാതാപിതാക്കളെ പോലും അറിയിക്കാതെയാണ് അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയതെന്നു നാട്ടുകാര്‍ ആരോപിച്ചു. അഫ്‌സല്‍ ഗുരുവിനെ മറന്നു കൊണ്ട് എങ്ങിനെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാകുമെന്ന് അവര്‍ ചോദിക്കുന്നു.
അഫ്സല്‍ ഗുരു സംഭവത്തോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പു ബഹിഷ്കരിച്ചവരോടെ അഫ്സലിന്റെ ഭാര്യ തബാസും നന്ദി രേഖപ്പെടുത്തി.
ഇതിനിടെ സോപോർ ടൗണിൽ തീവ്രവാദികൾ ബൂത്തുകൾ പിടിച്ചെടുക്കാൻ ശ്രമിച്ചു.