പോൾ മുത്തൂറ്റ് വധക്കേസിലെ സാക്ഷിയുടെ വീടിനു നേരെ ആക്രമണം : വീടും കാറും അക്രമികൾ അടിച്ചുതകർത്തു
തിരുവനന്തപുരം: പോൾ മുത്തൂറ്റ് വധക്കേസിലെ സാക്ഷിയായ പേട്ട കല്ലുംമൂട് സ്വദേശി മനുവിന്റെ വീടിനു നേരെ അജ്ഞാതസംഘം ആക്രമണം നടത്തി.മനുവിന്റെ വീടും കാറും ഇന്നലെ രാത്രി ബൈക്കിലെത്തിയ അക്രമികൾ തകർത്തു.
കല്ലുംമൂട് മൂന്നാം മനയ്ക്കൽ രാമൻവിളാകം ഹൗസ് നമ്പർ 334 ൽ മനുവിന്റെ വീടാണ് ഇന്നലെ രാത്രി പത്തരയോടെ കല്ല് എറിഞ്ഞും അടിച്ചും തകർത്തത്. മനുവിന്റെ അച്ഛൻ വാമദേവനും ഭാര്യയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ബൈക്കുകളിൽ വന്ന പത്തോളം പേരാണ് ആക്രമണത്തിന് പിന്നിലെന്ന് വാമദേവൻ പറഞ്ഞു.
വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ആൾട്ടോ കാറിന്റെ ഗ്ളാസുകളെല്ലാം പൂർണമായും തകർത്തു. വീടിന്റെ ജനൽ ഗ്ളാസുകളും എറിഞ്ഞുതകർത്തു. വഴിവിളക്കിന്റെ ഫ്യൂസ് ഇളക്കിമാറ്റിയ ശേഷമാണ് അക്രമികൾ വീട്ടിനുള്ളിൽ കടന്നത്. ഗേറ്റ് പൂട്ടിയിരുന്നില്ല. അതിനാൽ ഗേറ്റ് തുറന്ന് അകത്ത് കടന്നായിരുന്നു ആക്രമണം.
പ്ളാസ്റ്റിക് കവറുകളിലും ബാഗുകളിലും ചുടുകട്ടയും കല്ലും കൊണ്ടുവന്നാണ് അക്രമികള്‍ വീടിനു നേരെ എറിഞ്ഞത്. ബാഗും കവറും ഉപേക്ഷിക്കപ്പെട്ട നിലയിൽ വീട്ടിന് സമീപത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേയ്ക്കും അക്രമികൾ ഓടിമറഞ്ഞു. പൊലീസിൽ വിവരം അറിയിച്ചെങ്കിലും രണ്ട് മണിക്കൂർ കഴിഞ്ഞാണ് പൊലീസ് എത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു. പേട്ട പൊലീസ് രാവിലെ 9 മണിയായിട്ടും കേസെടുത്തിട്ടില്ല.
കടപ്പാട് : കേരളകൗമുദി