ക്ളിന്റണുമായുള്ള ബന്ധം തനിക്ക് ജീവിതത്തില്‍ നഷ്ടങ്ങള്‍ മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ :വര്‍ഷങ്ങള്‍ക്കു ശേഷം മനസ്സ് തുറന്നു മോണിക്ക ലെവിന്‍സ്കി
വാഷിങ്ടൺ: അമേരിക്കയുടെ മുൻ പ്രസിഡന്റ് ബിൽ ക്ളിന്റണിനെ ഇമ്പീച്ച് ചെയ്യാനിടയാക്കിയ ലൈംഗികാപവാദ കേസിലെ നായിക മോണിക്ക ലെവിന്‍സ്‌കി വര്‍ഷങ്ങള്‍ക്കു ശേഷം മനസ്സ് തുറക്കുന്നു.ക്ലിന്റണുമായുണ്ടായ ബന്ധത്തില്‍ തനിക്ക് അതീവ ദുഃഖമുണ്ടെന്ന് ലെവിന്‍സ്‌കി വാനിറ്റി ഫെയര്‍ മാഗസില്‍എഴുതിയ ലേഖനത്തില്‍ പറയുന്നു. സംഭവിച്ചതിലെല്ലാം അഗാധമായി പശ്ചാത്തപിക്കുന്നുവെന്ന് ലേഖനത്തില്‍ 40കാരിയായ മോണിക്ക പലതവണ പറയുന്നുണ്ട്.മേയ് എട്ടിന് മോണിക്കയുടെ വെളിപ്പെടുത്തലുമായി മാഗസിൻ ഇറങ്ങും.
പ്രസിഡന്റായിരുന്ന കാലത്ത് ബിൽ ക്ലിൻൺ തന്നെ ലൈംഗികമായി ഉപയോഗിച്ചിരുന്നു എന്ന് മോണിക്ക സമ്മതിക്കുന്നു. എന്നാൽ അത് ബലാത്സംഗമായിരുന്നില്ല. ഉഭയസമ്മതത്തോടെയുള്ള ബന്ധമായിരുന്നു .എന്നാല്‍ പ്രസിഡന്റ് ക്ലിന്റനെതിരെ പ്രവര്‍ത്തിച്ച ഓഫീസിലുള്ള ചിലരാണ് ബന്ധം വിവാദമാക്കി മാറ്റിയത്. തങ്ങളുടെ ബന്ധത്തിന്റെ ഗുണഭോക്താക്കളും അവരായിരുന്നു എന്ന് പറയാം. ഒരുപക്ഷേ ഇന്റര്‍നെറ്റിലൂടെ പ്രചരിച്ച നുണക്കഥകളുടെ ആദ്യ ഇരയും താനായിരിക്കാം. ഇത്തരത്തില്‍ ജീവിതം തകര്‍ന്നവര്‍ക്കു വേണ്ടിയാണ് താന്‍ ഇപ്പോള്‍ സത്യങ്ങള്‍ തുറന്നുപറയുന്നതെന്നും മോണിക്ക പറഞ്ഞു.
995 നവംബറിനും 1997 മാർച്ചിനും ഇടയില്‍ ക്ലിന്റനുമായി ഒമ്പത് തവണ ബന്ധപ്പെട്ടു എന്നും മോണിക്ക വെളിപ്പെടുത്തുന്നുണ്ട്. 1998ലാണ് വൈറ്റ്ഹൗസില്‍ അരങ്ങേറിയ അവിഹിത ബന്ധം മാധ്യമങ്ങളില്‍ നിറഞ്ഞത്. ഈ സമയത്ത് 24 വയസ്സായിരുന്നു മോണിക്കയ്ക്ക്. ക്ലിന്റണ്‍ വിവാദം ലോകമാധ്യമങ്ങളും ചൂടുള്ള വാര്‍ത്തയാക്കി. 1995 മുതലാണ് ഈ ബന്ധം തുടങ്ങിയതെന്ന് മോണിക്ക വ്യക്തമാക്കി. ഇംപീച്ച്‌മെന്റ് നടപടികള്‍ അവസാന ഘട്ടംവരെ നേരിട്ട ക്ലിന്റണ്‍ രാജ്യത്തോട് മാപ്പുപറഞ്ഞു അധികാരം സംരക്ഷിച്ചു.
ക്ളിന്റന്റെ അധികാരം സംരക്ഷിക്കാൻ തന്നെ ബലിയാടാക്കുകയായിരുന്നു. ക്ളിന്റണുമായുള്ള ബന്ധം തനിക്ക് ജീവിതത്തില്‍ നഷ്ടങ്ങള്‍ മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ എന്നും മോണിക്ക പറഞ്ഞു. ബന്ധം വിവാദമായതോടെ ജോലി നഷ്ടപ്പെട്ട താന്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ സോഷ്യല്‍ സൈക്കോളജിക്ക് ചേര്‍ന്നെങ്കിലും അവിടെയും തന്റെ ഭൂതകാലം വേട്ടയാടിയെന്നും അതിനാല്‍ ജോലി ലഭിച്ചില്ലെന്നും മോണിക്ക പറയുന്നു.
എന്നാല്‍, മോണിക്കയുടെ പുതിയ വെളിപ്പെടുത്തല്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ് എന്നാണു രാഷ്ട്രീയനിരീക്ഷകരുടെ വാദം. 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ക്ലിന്റന്റെ ഭാര്യ ഹിലാരി ക്ലിന്റന്‍ മത്സരിച്ചേക്കുമെന്ന് സൂചനയുള്ള സാഹചര്യത്തിലാണ് മോണിക്കയുടെ വെളിപ്പെടുത്തലെന്നും ഇത് ഹിലരിയുടെ സാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും നിരീക്ഷകര്‍ പറയുന്നു.