കോൺഗ്രസിന്റെ ആരോപണത്തെ കുറിച്ച് ഏതു സർക്കാർ ഏജൻസി വേണമെങ്കിലും അന്വേഷിക്കാം:നരേന്ദ്ര മോഡി
ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി 10,000കോടി രൂപ ചെലവഴിച്ചെന്ന കോൺഗ്രസിന്റെ ആരോപണത്തെ കുറിച്ച് ഏതു സർക്കാർ ഏജൻസി വേണമെങ്കിലും അന്വേഷിക്കട്ടെയെന്ന് ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്ര മോഡി. 30 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുന്ന ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് നേതാക്കൾ, ആനന്ദ് ശർമ പതിനായിരം കോടി തിരഞ്ഞെടുപ്പിൽ ചെലവഴിച്ചെന്നും അതിൽ 90 ശതമാനവും കള്ളപ്പണമാണെന്നും ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ മോഡി ആരോപിച്ചു. സർക്കാരിന്റെ കീഴിൽ നിരവധി അന്വേഷണ ഏജൻസികളുണ്ടല്ലോ? ആരാണ് പണം ചെലവഴിച്ചതെന്നും എങ്ങനെയൊക്കെ ചെലവഴിച്ചു എന്നും അന്വേഷിക്കട്ടെ- മോഡി പറഞ്ഞു.
അന്വേഷണത്തിന് ഉത്തരവിടുന്നതിന് സർക്കാരിന് എന്തെങ്കിലും തടസമുണ്ടെങ്കിൽ താൻ നേരിട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തെഴുതാൻ തയ്യാറാണെന്നും മോഡി പറഞ്ഞു.കൃഷിക്കാരുടെ ഭൂമി വ്യവസായികൾക്ക് തുച്ഛമായ വിലയ്ക്ക് നൽകിയെന്ന് നാനോ കാർ ഫാക്ടറിയെ ഉദ്ദേശിച്ച് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനെയെയും മോഡി തള്ളി. രാഷ്ട്രീയ ലക്ഷ്യം വച്ചാണ് രാഹുൽ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.