തിരഞ്ഞെടുപ്പ് ജോലിയില്‍നിന്ന് ഉദ്യോഗസ്ഥരുടെ മാറ്റം: തിര.കമ്മീഷനു മുന്നില്‍ മമത മുട്ടുമടക്കി
തിരഞ്ഞെടുപ്പ് ജോലിയില്‍നിന്ന് ചില ഉദ്യോഗസ്ഥരെ മാറ്റിയില്ലെങ്കില്‍ പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് റദ്ദാക്കുമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പിന് മുമ്പില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഒടുവിൽ മുട്ടുമടക്കി. ഉദ്യോഗസ്ഥരെ മാറ്റില്ലെന്ന ഉറച്ച് നിലപാട് തിരുത്തിയ മമത എന്നാൽ പകരമുള്ള ഉദ്യോഗസ്ഥരുടെ നിയമനം സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ നിന്നായിരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
നേരത്തെ തിരഞ്ഞെടുപ്പ് ജോലിയില്‍നിന്ന് ജില്ലാ മജിസ്‌ട്രേറ്റിനെയും അഞ്ച് സബ് ഇന്‍സ്‌പെക്ടര്‍മാരെയും മാറ്റാനുള്ള ഉത്തരവ് നടപ്പക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ഇല്ലെങ്കില്‍ പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് റദ്ദാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നറിയപ്പ് നല്‍കിയിരുന്നെങ്കിലും ഒരു കാരണവശാലും ഉദ്യോഗസ്ഥരെ മാറ്റാനാവില്ലെന്നായിരുന്നു മമതയുടെ നിലപാട്. ഞാന്‍ അധികാരത്തിലിരിക്കുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരെ മാറ്റുന്നത് കാണണമെന്നുമായിരുന്നു മമതയുടെ വെല്ലുവിളി.
കോണ്‍ഗ്രസ്, സി.പി.എം., ബി.ജെ.പി. തുടങ്ങിയ പാര്‍ട്ടികളാണ് മമതയ്‌ക്കെതിരെ പരാതി നല്‍കിയത്.