സലിം രാജ് പുതുപ്പള്ളിയിലും ഭൂമി തട്ടാന്‍ ശ്രമിച്ചെന്ന് പരാതി
മുഖ്യമന്ത്രിയുടെ മുൻ ഗണ്‍മാന്‍ സലിം രാജും പേഴ്സണല്‍ സ്റ്റാഫ് അംഗം ജിക്കുമോനും ചേര്‍ന്ന് പുതുപ്പള്ളിയില്‍ വൃദ്ധയുടെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി.നേരത്തെ മുഖ്യമന്ത്രി ചെയര്‍മാനായിരുന്ന ആശ്രയ ട്രസ്റ്റിന്റെ പേരിലാണ് ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചതായി അന്നമ്മ സക്കറിയ എന്ന വൃദ്ധ ആരോപിക്കുന്നത്.പരാതിയില്‍ മുഖ്യമന്ത്രിയേയും കക്ഷി ചേർത്തിട്ടുണ്ട്.ഒമ്പതാം കക്ഷിയാണ് മുഖ്യമന്ത്രി
മുഖ്യമന്ത്രിയുടെ പെഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന ജിക്കുവും ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പടെയുള്ളവരും ചേര്‍ന്ന് തന്നെ ഭീഷണിപ്പെടുത്തി ഭൂമി കുറഞ്ഞവിലയ്ക്ക് തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്നാണു പരാതി.ഇവരെക്കൂടാതെ പുതുപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ ബി ഗിരീശന്‍,ആശ്രയ ട്രസ്റ്റിന്റെ ചെയര്‍മാന്‍ പങ്കജാക്ഷന്‍ എന്നിവരും ഈ കേസില്‍ എതിര്‍കക്ഷികളാണ്.
പുതുപ്പള്ളിക്കവലയ്ക്കടുത്തു ഉമ്മന്‍ചാണ്ടിയുടെ കുടുംബവസ്തുവിനോട് ചേര്‍ന്ന് കിടക്കുന്ന മൂന്നരയേക്കര്‍ പുരയിടമാണ് തട്ടിയെടുക്കാന്‍ ശ്രമിച്ചതായി ആരോപിക്കപ്പെടുന്നത്.സെന്റിന് ഏഴു ലക്ഷം രൂപയെങ്കിലും വിലവരുന്ന ഈ ഭൂമി ആശ്രയ ട്രസ്റ്റിന്റെ പേരിലുള്ള മെഗാ ഹോം പ്രോജെക്ടിന്റെ പേരിലാണ് തട്ടിയെടുക്കാന്‍ ശ്രമിച്ചതായി ആരോപിക്കപ്പെടുന്നത്.ഭൂമി വിട്ടുകൊടുത്തില്ലെങ്കില്‍ വാട്ടര്‍ അതോരിറ്റിയുടെ നിര്‍മ്മാണ ആവശ്യങ്ങള്‍ക്കായി സര്‍ക്കാരിനെക്കൊണ്ട് ഭൂമി ഏറ്റെടുപ്പിക്കും എന്ന് ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ ആരോപിക്കുന്നു.
എന്നാല്‍ ഭൂമി വിട്ടു നല്‍കാതിരുന്ന ഇവര്‍ക്ക് ഭൂമി ഏറ്റെടുക്കാനുള്ള നോട്ടീസ് വാട്ടര്‍ അതോരിറ്റിയുടെ നോട്ടീസ് ലഭിച്ചതാണ് ഇപ്പോള്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്.ഹര്‍ജ്ജി ഹൈക്കോടതി നാളെ പരിഗണിക്കും.