ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് അടഞ്ഞ അധ്യായം: കാരാട്ട്
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് അടഞ്ഞ അധ്യായമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. തന്‍റെ മേല്‍നോട്ടത്തിൽ സിപിഎം ഇതു സംബന്ധിച്ച വിശദമായ അന്വേഷണം നടത്തി.പാര്‍ട്ടിയുടെ മുഴുവന്‍ ശേഷിയും ഉപയോഗപ്പെടുത്തിയാണ് അന്വേഷണം നടത്തിയത്. ഇനി തുടരന്വേഷണമോ മറ്റു നടപടികളോ ഇക്കാര്യത്തിലുണ്ടാവില്ലെന്ന് കാരാട്ട് പറഞ്ഞു.
ഒരു ജില്ലാ കമ്മിറ്റിക്കും പങ്കില്ലെന്നു വ്യക്‌തമായി. കെ.സി.രാമചന്ദ്രന്റെ വ്യക്‌തിപരമായ പകയാണു കൊലപാതകത്തില്‍ കലാശിച്ചതെന്നു മനസിലായതിനാല്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി.കെ.സി. രാമചന്ദ്രന്‍ പാര്‍ട്ടിയോടു കുറ്റസമ്മതം നടത്തിയെന്നും കാരാട്ട് പറഞ്ഞു.
വി എസ് അച്യുതാനന്ദനെ ഉടന്‍ പി ബിയില്‍ എടുക്കില്ല. പാര്‍ട്ടി കോണ്‍ഗ്രസിന് മുമ്പ് ഇക്കാര്യം ചര്‍ച്ച ചെയ്യില്ല. ഗൌരിയമ്മയുടെയും എം വി രാഘവന്‍റെയും കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും. തെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും കാരാട്ട് പറഞ്ഞു.
കോണ്‍ഗ്രസിന്‍റെ പിന്തുണയോടെയുള്ള സര്‍ക്കാർ രൂപീകരിക്കാൻ തയ്യാറാണെന്നും പ്രകാശ് കാരാട്ട് അറിയിച്ചു. മോഡിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല. കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്തുണയ്ക്കുന്ന സര്‍ക്കാരിന് സിപിഎം തയ്യാറാണെന്നും കാരാട്ട് പറഞ്ഞു