കൊല്ലത്ത് വാഹനാപകടം : മന്ത്രിമാരുടെ പി എ മാരായ ദമ്പതികള്‍ മരിച്ചു.

single-img
24 March 2014

കൊല്ലം: ദേശീയപാതയിൽ  നീണ്ടകരയിൽ ടെമ്പോ ട്രാവലറും കാറും കൂട്ടിയിടിച്ച് മന്ത്രിമാരായ രമേശ് ചെന്നിത്തലയുടെയും സി.എൻ. ബാലകൃഷ്ണന്റെയും പി.എമാരായ ദമ്പതികൾ   മരിച്ചു. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ പി.എ  ആയ മുടവൻമുകൾ വൃന്ദാവൻ ടി.സി 1981-ൽ സി.ആർ‌ രവീന്ദ്രൻ നായർ (58), സഹകരണമന്ത്രി സി.എൻ ബാലകൃഷ്ണന്റെ പി.എ യുമായ വിജയമ്മ (54) എന്നിവരാണ് മരിച്ചത്. ഇരുവരും ഭാര്യാഭര്‍ത്താക്കന്മാരാണ്.രണ്ട് വാഹനങ്ങളിലും ഉണ്ടായിരുന്ന മറ്റു മൂന്നുപേര്‍ക്ക് പരിക്കേറ്റു.

ഇന്നലെ രാത്രി 11.30നായിരുന്നു അപകടം. മകളുടെ വിവാഹം ക്ഷണിക്കാന്‍ പോയി തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്നു ദമ്പതികള്‍ . കാർ ഡ്രൈവർ വി.കെ കൃഷ്ണകുമാർ (55), ടെമ്പോ ഡ്രൈവർ വിജയൻ (36), യാത്രക്കാരൻ ബിനു (33) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ വിജയനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആലപ്പുഴ ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് വന്ന  കാറിൽ എതിരെ അമിതവേഗത്തിലെത്തിയ ടെമ്പോ ട്രാവലർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. 

രവീന്ദ്രൻ നായ‌രുടെ മൃതദേഹം ജില്ലാ ആശുപത്രിയിലും വിജയമ്മയുടെ മൃതദേഹം മെഡിസിറ്റി ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. അപകടവിവരമറിഞ്ഞ് തിരുവനന്തപുരത്തുനിന്ന് ബന്ധുക്കളും സുഹൃത്തുക്കളും കോൺഗ്രസ്, യു.ഡി.എഫ് നേതാക്കളും ജില്ലാ ആശുപത്രിയിലെത്തി.