സിഎംപി പിളർന്നു:സംസ്‌ഥാന ഓഫീസ് സി പി ജോണ്‍ വിഭാഗവും കണ്ണൂര്‍ ഓഫീസ് അരവിന്ദാക്ഷന്‍ വിഭാഗവും പിടിച്ചെടുത്തു
സി.എം.പി പിളര്‍ന്നു.ഇനി മുതല്‍ ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാൻ സി എം പിയിലെ അരവിന്ദാക്ഷൻ വിഭാഗം തീരുമാനിച്ചു.പിളര്‍ന്നതിനെ തുടര്‍ന്ന് കണ്ണൂരിലെ സിഎംപി ഓഫീസ് അരവിന്ദാക്ഷന്‍ വിഭാഗം പിടിച്ചെടുത്തു. ഇതേതുടര്‍ന്ന് തിരുവനന്തപുരത്തെ സംസ്‌ഥാന കമ്മിറ്റി ഓഫീസ് സി പി ജോണ്‍ വിഭാഗം നിയന്ത്രണത്തിലാക്കി പോലീസ് സംരക്ഷണമേര്‍പ്പെടുത്തി.
അരവിന്ദാക്ഷന്‍ വിഭാഗം യുഡിഎഫ് വിടുന്നുവെന്ന വാര്‍ത്ത വന്ന ഉടനെയാണ് കണ്ണൂരിലെ ഓഫീസ് അരവിന്ദാക്ഷന്‍ വിഭാത്തെ പിന്തുണയ്‌ക്കുന്ന പ്രവര്‍ത്തകര്‍ പിടിച്ചെടുത്തത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കൊപ്പം എത്തിയാണ് സിഎംപി വിമത വിഭാഗം ഓഫീസ് പിടിച്ചെടുത്തത്. സംഘര്‍ഷത്തിനിടെ സിഎംപി പിബി അംഗം സി എ അജീറിന് മര്‍ദ്ദനമേറ്റു. പിടിച്ചെടുത്ത സിഎംപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസായി പ്രഖ്യാപിച്ച് ബോര്‍ഡും സ്‌ഥാപിച്ചു. ഓഫീസ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഉദ്‌ഘാടനം ചെയ്‌തു.