ആര്യാടൻ ഷൗക്കത്തിന്റെയും സി.ഐയുടെയും കാൾലിസ്റ്റ് പരിശോധിക്കണം;രാധയുടെ സഹോദരന്‍
ബ്ലോക്ക് കോൺഗ്രസ് ഓഫീസിൽ ജീവനക്കാരി രാധ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് നഗരസഭാ ചെയർമാനും മന്ത്രി ആര്യാടൻ മുഹമ്മദിന്റെ മകനുമായ ആര്യാടൻ ഷൗക്കത്തിന്റെയും നിലമ്പൂർ സി.ഐ എ.പി.ചന്ദ്രന്റെയും മൊബൈൽ കാൾലിസ്റ്റ് പരിശോധിക്കണമെന്ന് രാധയുടെ സഹോദരന്‍ ഭാസ്കരൻ എ.ഡി.ജി.പി ബി.സന്ധ്യയ്ക്ക് നിവേദനം നൽകി.
ഭാസ്‌കരന്റെ മൊഴിയെടുക്കാനായി നിലമ്പൂരിലെത്തിയതായിരുന്നു എഡിജിപി. നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസ്, മൃതദേഹം ഉപേക്ഷിച്ച കുളം എന്നിവിടങ്ങളില്‍ എഡിജിപി പരിശോധന നടത്തി. നിലമ്പൂര്‍ കൊലക്കേസ് അന്വേഷണം ഏറ്റെടുത്ത എഡിജിപി ബി സന്ധ്യ രാവിലെ പതിനൊന്ന് മണിയോടെയാണ് കൊല്ലപ്പെട്ട രാധയുടെ സഹോദരന്‍ ഭാസ്‌കരന്റെ മൊഴി എടുക്കാന്‍ എത്തിയത്.എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഓഫീസ് പൂട്ടി താക്കോൽ വാങ്ങിച്ചിരുന്നു. ഫോറൻസിക് പരിശോധനക്ക് ശേഷം താക്കോൽ തിരികെ നൽകി.
പീഡനത്തിനുപയോഗിച്ച ചൂലും രാധയുടെ മൃതദേഹത്തിൽ നിന്ന് കണ്ടെടുത്ത അടിവസ്ത്രവും നിലമ്പൂർ ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ സാന്നിദ്ധ്യത്തിൽ പരിശോധന നടത്തി.