കുടുംബശ്രീ മഹിമ ലോകമറിയും , എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ഇനി കുടുംബശ്രീ ഭക്ഷണം
അജയ് എസ് കുമാർ
കുടുംബശ്രീ പെണ്കരുത്ത് ഇനി വിമാനങ്ങളിലും . എയര്‍ ഇന്ത്യ വിമാനങ്ങളിലേക്കുള്ള ഭക്ഷണ വിതരണച്ചുമതല കുടുംബശ്രീ കഫേക്ക് നല്‍കാന്‍ ധാരണ. ഇതു സംബന്ധിച്ച് കുടുംബശ്രീ നല്‍കിയ റിപ്പോര്‍ട്ട് എയര്‍ ഇന്ത്യ അംഗീകരിച്ചു. ഗള്‍ഫ് സെക്ടറിലെ വിമാനങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതിക്ക് തുടക്കമിടാനാണ് തീരുമാനം. ഇതിനായി കുടുംബശ്രീ കൊച്ചിയില്‍ ഫൈ്ളറ്റ് കിച്ചന്‍ തുറക്കും.കരാര്‍ ഒപ്പിടുന്നതിന് മുമ്പ് ഭക്ഷണത്തിന്‍െറ ശുചിത്വം, ഗുണനിലവാരം, പാക്കിങ്, വിതരണം തുടങ്ങിയവ ഉള്‍പ്പെടുത്തി വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ എയര്‍ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതി വിജയിച്ചാല്‍ എയര്‍ ഇന്ത്യയുടെ കേരളത്തില്‍നിന്നുള്ള വിമാനങ്ങളിലെല്ലാം കുടുംബശ്രീയുടെ കൈപുണ്യമേറുന്ന ഭക്ഷണം എത്തും.
ഗള്‍ഫ് സെക്ടറിലെ യാത്രക്കാരില്‍ ഭൂരിഭാഗവും കേരള ഭക്ഷണം ഇഷ്ടപ്പെടുന്നുവെന്ന് കണ്ടത്തെിയതും മറ്റ് കഫേകളെ അപേക്ഷിച്ച് ചെലവ് കുറയുമെന്നതുമാണ് പദ്ധതി അംഗീകരിക്കാന്‍ എയര്‍ ഇന്ത്യയെ പ്രേരിപ്പിച്ച പ്രധാന ഘടകം. ഉദ്യോഗസ്ഥതല ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും വിശദ റിപ്പോര്‍ട്ട് ഉടന്‍ എയര്‍ ഇന്ത്യക്ക് കൈമാറുമെന്നും മന്ത്രി ഡോ.എം.കെ. മുനീര്‍പറഞ്ഞു. ഇതുസംബന്ധിച്ച അന്തിമഘട്ട ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ നടക്കും. യാത്രക്കാര്‍ ഇരുകൈയും നീട്ടി ഇത് സ്വീകരിക്കുമെന്നതിനാല്‍, മികച്ച നിലയില്‍ തന്നെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.ഭക്ഷണത്തിന്‍െറ ഗുണനിലവാരത്തിലും ശുചിത്വത്തിലും വിട്ടുവീഴ്ക്ക് വിമാനക്കമ്പനി തയാറല്ലാത്ത സാഹചര്യത്തിലാണ് പ്രത്യേക കിച്ചണ്‍ തുറക്കാന്‍ കുടുംബശ്രീ തീരുമാനിച്ചിരിക്കുന്നത്.
അടുത്ത ഘട്ടത്തില്‍ തിരുവനന്തപുരത്തും കോഴിക്കോട്ടും ഉന്നത നിലവാരത്തില്‍ അടുക്കളകള്‍ സ്ഥാപിക്കും. പാക്കിങ്ങിന് പ്രത്യേക യൂനിറ്റും തുറക്കും. കേരള ഭക്ഷണത്തോടൊപ്പം വ്യത്യസ്ത രുചി വിഭവങ്ങളും യാത്രക്കാര്‍ക്കായി ഒരുക്കും. മികച്ച വരുമാനവും ഇതിലൂടെ കുടുംബശ്രീ ലക്ഷ്യമിടുന്നുണ്ട്.തെരഞ്ഞെടുക്കുന്ന കുടുംബശ്രീ യൂനിറ്റുകള്‍ക്കാകും കിച്ചന്‍െറ ചുമതല. ഇവര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കും. സംസ്ഥാനത്ത് കുടുംബശ്രീ സംഘടിപ്പിക്കുന്ന ഭക്ഷ്യമേളകള്‍ക്ക് ലഭിക്കുന്ന വമ്പിച്ച സ്വീകാര്യതയാണ് ഫൈ്ളറ്റ് കിച്ചന്‍ എന്ന ആശയത്തിലേക്ക് അധികൃതരെ എത്തിച്ചത്. തുടര്‍ന്ന് കുടുംബശ്രീ പദ്ധതി രൂപരേഖ എയര്‍ ഇന്ത്യക്ക്സ മര്‍പ്പിക്കുകയായിരുന്നു. കുറഞ്ഞ ചെലവില്‍ നിലവാരമുള്ള ഭക്ഷണം നല്‍കുന്നതിനാല്‍ മറ്റ് വിമാന ക്കമ്പനികളും തേടിവരുമെന്ന കണക്കുകൂട്ടലിലാണ് കുടുംബശ്രീ അധികൃതർ .