കോണ്‍ഗ്രസ് ഓഫീസിലെ ജീവനക്കാരി കൊല്ലപ്പെട്ട സംഭവം:പ്രത്യേക അന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു
നിലമ്പൂരില്‍ കോണ്‍ഗ്രസ് ഓഫീസിലെ ജീവനക്കാരി കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. തൃശ്ശൂര്‍ റേഞ്ച് ഐ.ജി. ഗോപിനാഥന്റെ നേതൃത്വത്തിലായിരിക്കും പ്രത്യേക അന്വേഷണം നടക്കുക. കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരിയായിരുന്ന രാധ കൊല്ലപ്പെട്ടത് ക്രൂരമായ ബലാത്സംഗത്തിനിടെയാണെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. സ്ത്രീയുടെ ജനനേന്ദ്രിയത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉള്ളതായും ബലാത്സംഗത്തിനുശേഷമാണ് കൊല നടന്നിരിക്കുന്നതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.
മൂക്കും വായും പ്ലാസ്റ്റര്‍ ഉപയോഗിച്ച് ഒട്ടിച്ചതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാണ് രാധ മരിച്ചതെന്നും പ്രാഥമികമായി നല്കിയ റിപ്പോര്‍ട്ടിലുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മൂന്നംഗ സംഘമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. എന്നാൽ നേരത്തെ മൃതദേഹത്തില്‍ ബലാത്സംഗം നടന്നതിന്റെ ലക്ഷണങ്ങളില്ലെന്നായിരുന്നു നിലമ്പൂര്‍ സിഐ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരിയായ നിലമ്പൂര്‍ കോവിലകത്തുമുറി ചിറയ്ക്കല്‍ വീട്ടില്‍ രാധയെ അഞ്ചാം തീയതി മുതല്‍ കാണാനില്ലെന്ന് വീട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. ഞായറാഴ്ച ചുള്ളിയോട്ടെ ഒരു കുളത്തില്‍ കണ്ടെത്തിയ മൃതദേഹം രാധയുടെതാണെന്ന് പിന്നീട് തിരിച്ചറിയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മന്ത്രി ആര്യാടന് മുഹമ്മദിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായ ബിജു നായരെയും സുഹൃത്ത് ഷംസുദ്ദീനെയും പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.