ടൂറിസം രംഗത്ത് വന്‍ കുതിപ്പിന് വഴിയൊരുക്കാൻ വിസ ഓണ്‍ അറൈവല്‍ പദ്ധതി
ഇന്ത്യയിലെ ടൂറിസം രംഗത്ത് വന്‍ കുതിപ്പിന് വഴിയൊരുക്കുന്നതാണ് വിമാനത്താവളത്തില്‍ വിസ നല്‍കുന്ന വിസ ഓണ്‍ അറൈവല്‍ പദ്ധതി .ഇതുവഴി180 രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് ഇനി മുതല്‍ ഇന്ത്യയില്‍ തത്സമയ വിസ ലഭിക്കും . ആദ്യ ഘട്ടത്തില്‍ കൊച്ചിയും തിരുവനന്തപുരവും ഉള്‍പ്പടെ രാജ്യത്തെ 9 വിമാനത്താവളങ്ങളിലാണ് പദ്ധതി നടപ്പാക്കുക . ഇതോടൊപ്പം വിദേശ ടൂറിസ്റ്റുകള്‍ക്ക് ഓണ്‍ലൈനായി വിസയ്ക്ക് അപേക്ഷിക്കാവുന്ന ഇ.ടി. എ സംവിധാനവും ഏര്‍പ്പെടുത്തും. അപേക്ഷിച്ച് 5 ദിവസത്തിനുള്ളില്‍ അറിയിപ്പു ലഭിക്കുന്ന രീതിയിലാണ് ഇ ടി എ ഏര്‍പ്പെടുത്തുക . നിലവില്‍ 11 രാജ്യങ്ങളിലെ വിനോദസഞ്ചാരികള്‍ക്കാണ് ഇന്ത്യ തത്സമയ വിസ അനുവദിക്കുന്നത് . ഇതു 180 രാജ്യങ്ങളിലെ പൗരന്മാര്‍ക്കായി വിപുലമാക്കുന്നത് ഇന്ത്യയുടെ ടൂറിസം രംഗത്ത് വന്‍ കുതിപ്പിനു വഴിയൊരുക്കും .
കൊച്ചി ,തിരുവനന്തപുരം വിമാനത്താവളങ്ങളും പദ്ധതിയില്‍ ഉള്‍പ്പെട്ടതോടെ കേരളത്തിനും ഇതിന്‍റെ പ്രയോജനം കിട്ടും. ആറു മാസത്തിനുള്ളില്‍ അടിസ്ഥാന സൗകര്യമൊരുക്കി അടുത്ത സീസണ്‍ തുടങ്ങുന്ന ഒക്ടോബറിനു മുമ്പായി പദ്ധതി നടപ്പിലാക്കുമെന്ന് ആസൂത്രണ വകുപ്പ് മന്ത്രി രാജീവ് ശുക്ള പറഞ്ഞു. രാജ്യത്ത് എത്തുന്ന തിയതി മുതല്‍ 30 ദിവസമായിരിക്കും ഇ ടി എയുടെ കാലാവധി തത്സമയ വിസയ്ക്കും 30 ദിവസമായിരിക്കും കാലാവധി . ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ടൂറിസ്റ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങള്‍ വിശദീകരിക്കുന്ന പുതിയൊരു വെബ്സൈറ്റ് കൂടി ഇതിന്‍റെ ഭാഗമായി തുടങ്ങുമെന്നും മന്ത്രി അറിയിച്ചു .