ഡൽഹിയിൽ ആം ആദ്മി സർക്കാരിനുള്ള പിന്തുണ പിൻവലിക്കുന്ന കാര്യം ധൃതി പിടിച്ച് ഇല്ല എന്ന് എ.ഐ.സി.സി വക്താവ് മുകുൾ വാസ്‌നിക്
ഡൽഹിയിലെ ആം ആദ്മി സർക്കാരിനുള്ള പിന്തുണ പിൻവലിക്കുന്ന കാര്യം ആലോചിക്കുന്നതായി പറഞ്ഞ കോൺഗ്രസ് നിലപാടിൽ നിന്ന് പിന്നോട്ട് പോകുന്നു. സർക്കാരിനുള്ള പിന്തുണ ധൃതി പിടിച്ച് പിൻവലിക്കില്ലെന്ന് എ.ഐ.സി.സി വക്താവ് മുകുൾ വാസ്‌നിക് പറഞ്ഞു. അതേസമയം അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി സർക്കാരിന്റെ പ്രവർത്തനങ്ങളിൽ അതൃപ്തിയും നിരാശയും ഉണ്ടെന്ന് വാസ്‌നിക് പറഞ്ഞു. പിന്തുണ പിൻവലിക്കുന്നതിന് മുന്പ് എല്ലാ വശങ്ങളും ആലോചിച്ച് ഒരു തീരുമാനത്തിൽ എത്തേണ്ടതുണ്ട്. അതിനാൽ തന്നെ തിടുക്കത്തിൽ ഒരു തീരുമാനം ഉണ്ടാകില്ല- വാസ്‌നിക് വിശദീകരിച്ചു.ഡൽഹിയിലെ സ്ഥിതിവിശേഷം കോൺഗ്രസ് സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. എ.എ.പിയുടെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിന് സമയപരിധിയൊന്നും നൽകിയിട്ടില്ല. പിന്തുണ പൊടുന്നനെ പിൻവലിച്ച് ഡൽഹിയിലെ ജനങ്ങളെ വീണ്ടും തിരഞ്ഞെടുപ്പിലേക്ക് തള്ളി വിടാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എ.എ.പി വിമത എം.എൽ.എ വിനോദ് കുമാർ ബിന്നിയെ പുറത്താക്കിയതിനെ കുറിച്ച് പ്രതികരിക്കാൻ വാസ്‌നിക് തയ്യാറായില്ല.