ഫേസ്‌ബുക്കും ട്വിറ്ററും ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളെ നിരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു.
വര്‍ഗ്ഗീയ കലാപം സൃഷ്‌ടിക്കാന്‍ ഫേസ്‌ബുക്കും ട്വിറ്ററും ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകൾ കാരണം ആകുന്നു എന്ന സംശയത്തെ തുടര്‍ന്ന് കര്‍ശനമായി നിരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. കലാപം ആളിക്കത്താന്‍ വഴിയൊരുക്കുന്ന പ്രകോപനപരമായ ഫോട്ടോകള്‍ സാമൂഹ്യസൈറ്റുകളില്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രാലയം ഉണര്‍ന്നിരിക്കുന്നത്.ഇക്കാര്യം വ്യക്‌തമാക്കിയിട്ടുള്ളത് സുശീല്‍കുമാര്‍ ഷിന്‍ഡേ തന്നെയാണ്. അടുത്ത കാലത്തായി ഫേസ്‌ബുക്കില്‍ കലാപം ആളിക്കത്തിക്കുന്ന തരത്തിലുള്ള ഫോട്ടോകള്‍ പ്രചരിക്കുന്നതായി വ്യംഗമായി മുസാഫര്‍നഗര്‍ കലാപത്തെ സൂചിപ്പിച്ച് ഷിന്‍ഡേ വ്യക്‌തമാക്കി. ഒരു ഹിന്ദി പത്രത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ ആയിരുന്നു ഷിന്‍ഡേ ഇക്കാര്യം പറഞ്ഞത്.വടക്കകിഴക്കന്‍ മേഖലകളുമായി ബന്ധപ്പെട്ട് അടുത്തകാലത്ത് സാമൂഹ്യ സൈറ്റുകളില്‍ വളരെ പ്രകോപനപരമായ ചില പോസ്‌റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇവര്‍ക്കെതിരേ കടുത്ത നടപടിയെടുക്കും. സമൂഹത്തെ തെറ്റായി നയിക്കുന്ന ഇത്തരം കണ്ടന്റുകള്‍ ഇനി മുതല്‍ പരിശോധിക്കും. മുസാഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട് സാമൂഹ്യസൈറ്റുകളില്‍ പ്രചരിച്ച ഫോട്ടോകളും വിവരങ്ങളും സാമൂഹ്യ സൈറ്റുകളില്‍ വലിയ ചര്‍ച്ചകള്‍ക്കള്‍ക്ക് വഴി വെച്ചിരുന്നു.