കോട്ടയത്ത് അജ്ഞാതസംഘം യുവതിയെ ആസിഡൊഴിച്ചു കൊലപ്പെടുത്തി
കോട്ടയത്ത് യുവതിയെ അജ്ഞാത സംഘം ആസിഡൊഴിച്ചു കൊലപ്പെടുത്തി. പത്തനംതിട്ട ളാഹ സ്വദേശിനിയായ ശാലിനി എന്ന യുവതി ആണ് കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് പത്തു പേരെ കോട്ടയം വെസ്റ്റ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യുകയാണ്. ലൈംഗിക തൊഴിലാളികളായ അഞ്ച് സ്ത്രീകളും, അഞ്ച് പുരുഷന്മാരുമാണ് കസ്റ്റഡിയിൽ.
തിരുനക്കര മൈതാനം കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന ലൈംഗികത്തൊഴിലാളി ആയിരുന്നു കൊല്ലപ്പെട്ട ശാലിനി. ഇവര്‍ വനിതാ പൊലീസിനെ ആക്രമിച്ചതുൾപ്പെടെ നാലുകേസുകളിലെ പ്രതിയാണ്. അനാശാസ്യത്തിന് യുവാക്കളെ ഓട്ടോ റിക്ഷയിൽ കയറ്റിക്കൊണ്ടുപോയി പണം തട്ടിയ നിരവധി സംഭവങ്ങൾക്ക് ശാലിനി നേതൃത്വം നൽകിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കോട്ടയത്തെ ചില ഓട്ടോറിക്ഷക്കാരും ഇവരുടെ തട്ടിപ്പ് സംഘത്തിലുണ്ടായിരുന്നു.
രാത്രി ഒൻപതരയോടെ വയസ്ക്കരക്കുന്നിൽ വച്ചാണ് ആക്രമണമുണ്ടായത്. അനാശാസ്യത്തിന് യുവതിയെ വിളിച്ചുകൊണ്ടു പോയവരാണ് ആസിഡ് ഒഴിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മുഖത്തും നെഞ്ചിലും ആസിഡ് വീണ ഇവരെ കൺട്രോൾ റൂമിൽ നിന്നും പൊലീസ് എത്തി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും പതിനൊന്നുമണിയോടെ മരിച്ചു. ആസിഡ് ആക്രമണം ഉണ്ടായശേഷം ശാലിനിയുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇവരുടെ ഉള്ളിൽ ആസിഡ് ചെന്നതായും സൂചനയുണ്ട്. ഇന്ന് പോസ്റ്റ് മോർട്ടം നടത്തിയാലേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. ലൈംഗിക തൊഴിലാളികൾ തമ്മിലുള്ള കുടിപ്പകയാണോ കാരണമെന്നും സംശയമുണ്ട്. ഇന്നലെ രാത്രി ഏഴരവരെ ശാലിനിയെ കോട്ടയം ടൗണിൽ കണ്ടിരുന്നതായി കസ്റ്റഡിയിലുള്ള സ്ത്രീകൾ പൊലീസിൽ മൊഴിനൽകിയിട്ടുണ്ട്.