ഉപരോധ സമരം അവസാനിപ്പിച്ചത് ജനപിന്തുണ നഷ്ടപ്പെടാതിരിക്കാന്‍ : പിണറായി
സോളാർ പ്രശ്നത്തിൽ പ്രതിപക്ഷം നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധം അവസാനിപ്പിച്ചത് ജനപിന്തുണ നഷ്ടപ്പെടാതിരിക്കാനാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. മുഹമ്മയില്‍ പി.കൃഷ്ണന്‍പിള്ള രക്തസാക്ഷി ദിനത്തോടനുബന്ധിച്ചു നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോളാര്‍ കേസില്‍ ഇടതുമുന്നണി നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധംസമരം ഐതിഹാസിക വിജയമായിരുന്നുവെന്ന് പിണറായി വിജയന് പറഞ്ഞു. ഈ ജനപിന്തുണ നഷ്ടപ്പെടാതിരിക്കാനാണ് ജുഡീഷ്യല്‍ അന്വേഷണമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം സ്വീകരിച്ചത്.
ഇടതുമുന്നണിയുടെ ഭരണകാലത്ത് ജയിലിലോ സംസ്ഥാനത്തിന് പുറത്തോ തമ്പടിച്ചിരുന്ന സരിത എസ്. നായരും ബിജു രാധാകൃഷ്ണനും യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴാണ് സംസ്ഥാനത്ത് തിരിച്ചെത്തിയത്. അവര്‍ ഉമ്മന്‍ ചാണ്ടിയുമായി തന്നെയാണ് ബന്ധം സ്ഥാപിച്ചത്. ഈ അടുപ്പമാണ് കോട്ടയം കടപ്ലാമറ്റത്തെ ചടങ്ങില്‍ കണ്ടത്. എല്ലാവരും മുന്നിലൂടെ വന്നാണ് നിവേദനം നല്‍കുക. എന്നാല്‍ , അവിടെ സരിത പിന്നിലൂടെ വന്ന് മുഖ്യമന്ത്രിയുടെ കാതില്‍ കിന്നാരം പറയുന്നതാണ് ഫോട്ടോയില്‍ കണ്ടത്. ഇത് അവരുടെ അടുപ്പമാണ് തെളിയിക്കുന്നത് എന്നും പിണറായി പറഞ്ഞു