തുപ്പാക്കി അണിയറക്കാര്‍ മാപ്പ് പറഞ്ഞു;വിജയ് അടുത്ത ചിത്രത്തിൽ മുസ്‌ലിം വേഷത്തില്‍
മുംബൈ സ്‌ഫോടനത്തെ ഇതിവൃത്തമാക്കി നിര്‍മിച്ച ‘തുപ്പാക്കി’ സിനിമയ്‌ക്കെതിരെ എതിര്‍പ്പുമായി മുസ്‌ലിംസംഘടനകൾ.മുസ്‌ലിം സമുദായാംഗങ്ങളെ ബോംബ്‌വെയ്ക്കുന്നവരായി ചിത്രീകരിക്കുന്ന സിനിമ സമൂഹത്തില്‍ നിലനില്‍ക്കുന്ന മതമൈത്രി ഇല്ലാതാക്കുമെന്നാണ് മുസ്‌ലിം സംഘടനകളുടെ ആരോപിച്ചു.പ്രതിഷേധവുമായി രംഗത്തെത്തിയ മുസ്‌ലിം സംഘടനാപ്രവര്‍ത്തകരോട് സംവിധായകന്‍ എ.ആര്‍. മുരുഗദോസ്, നിര്‍മാതാവ് കലൈപുലി ദാണു, വിജയിന്റെ അച്ഛന്‍ എസ്.എ. ചന്ദ്രശേഖര്‍ എന്നിവര്‍ മാപ്പ് പറഞ്ഞു.’തുപ്പാക്കി’ ഒരു എന്‍റര്‍ടെയ്‌നര്‍ എന്ന നിലയില്‍ മാത്രമാണ് ഒരുക്കിയിരുന്നതെന്നും മുസ്‌ലിം സമുദായത്തിന്റെ വികാരത്തെ ഹനിക്കുക എന്ന ഒരു ഉദ്ദേശ്യവും ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കുണ്ടായിരുന്നില്ലെന്നും നിര്‍മാതാവ് പറഞ്ഞു. മുസ്‌ലിം സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തി എന്ന ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ സമുദായത്തോടുള്ള ബഹുമാന സൂചകമായി അടുത്ത ചിത്രത്തില്‍ വിജയ് ഒരു മുസ്‌ലിം കഥാപത്രത്തെ അവതരിപ്പിക്കുമെന്ന് അച്ഛന്‍ എസ്.എ. ചന്ദ്രശേഖര്‍ അറിയിച്ചു.
അതേസമയം തുപ്പാക്കി പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് പൊലീസ്‌സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് സിനിമയിലെ നായകന്‍ വിജയ്‌യും നിര്‍മാതാവ് കലൈപുലി എസ് താണുവും സംസ്ഥാനആഭ്യന്തര സെക്രട്ടറിയെ കണ്ടു.