ജിസാറ്റ്-10 വിജയകരമായി വിക്ഷേപിച്ചു
ഫ്രഞ്ച് ഗയാന:ഇന്ത്യയുടെ ബഹിരാകാശ ഗവേഷണസ്ഥാപനമായ ഐ.എസ്.ആർ.ഒ.യുടെ നൂറാമത്തെ ചരിത്രദൗത്യവിജയത്തിനുശേഷം വാര്‍ത്താ വിതരണ ഉപഗ്രഹമായ ജി സാറ്റ് -10 വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. ഫ്രഞ്ച് ഗയാനയിലെ ഖോറോയില്‍ നിന്നാണ് ഇന്ത്യന്‍ സമയം പുലര്‍ച്ച 2:48ന് വിക്ഷേപണം നടന്നത്.യൂറോപ്യൻ ബഹിരാകാശ ഏജൻസിയായ ആരിയൻ സ്പേസിന്റെ ആരിയൻ-5 ഇസിഎ റോക്കറ്റുപയോഗിച്ചായിരുന്നു വിക്ഷേപണം.3400 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന്റെ വിക്ഷേപണ ചെലവ് 750 കോടി രൂപയാണ്.ഇന്ത്യ ഇതു വരെ നിർമ്മിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും ഭാരം കൂടിയ ഉപഗ്രഹമാണിത്.നവംബര്‍ മാസത്തോടെ ജിസാറ്റ് 10 പ്രവര്‍ത്തനക്ഷമമാകുമെന്ന് ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ പറഞ്ഞു. ഡയറക്ട് ടു ഹോം(ഡിടുഎച്ച്), റേഡിയോ നാവിഗേഷന്‍ സേവനം തുടങ്ങിയ സംവിധാനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ജിസാറ്റ് -10ലൂടെ കഴിയും. കൂടുതല്‍ കൃത്യതയാര്‍ന്ന ജിപിഎസ് സിഗ്നലുകള്‍ നല്‍കാന്‍ ജിസാറ്റ് -10ന് കഴിയുമെന്നും അധികൃതര്‍ അറിയിച്ചു.പതിനഞ്ചു വർഷമാണ് ഐഎസ്ആർഒ ജിസാറ്റ്-10 ഉപഗ്രഹത്തിന് ആയുസ് നിശ്ചയിച്ചിരിക്കുന്നത്.