വി.എസും ലോറന്‍സും നേര്‍ക്കുനേര്‍
സിപിഎമ്മില്‍ വീണ്ടും ഉള്‍പ്പോര് രാഷ്ട്രീയത്തിനു കളമൊരുങ്ങുന്നു. ഭാര്യയെ ഭ്രാന്താശുപത്രിയില്‍ തള്ളിയ ആളാണ് എം.എം. ലോറന്‍സെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചു. പുന്നപ്ര വയലാര്‍ സമരത്തില്‍നിന്ന് ഒളിച്ചോടിയ ആളാണു വിഎസ് എന്നു കഴിഞ്ഞ ദിവസം ലോറന്‍സ് പറഞ്ഞതിനുള്ള പ്രതികരണമായിരുന്നു ഇത്. ഭ്രാന്താശുപത്രിയില്‍നിന്നു തന്റെ ഇടപെടല്‍ മൂലമാണു ലോറന്‍സിന്റെ ഭാര്യയെ മോചിപ്പിച്ചതെന്നും വിഎസ് പറഞ്ഞു. സൂക്ഷ്മതയോടെ ജോലി ചെയ്തില്ലെങ്കില്‍ നിയമ നടപടിയെടുക്കുമെന്നു താന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ പത്തു ദിവസത്തിനകം ലോറന്‍സിന്റെ ഭാര്യയെ വിട്ടയയ്ക്കുകയായിരുന്നു. തനിക്കെതിരേ വേണ്ടാതീനം പറഞ്ഞു കൂടുതല്‍ സത്യങ്ങള്‍ ത ന്നെക്കൊണ്ടു പറയിക്കരുതെന്നു വിഎസ് മുന്നറിയിപ്പു നല്‍കുകയും ചെയ്തു.
വിഎസ് പറയുന്ന കാര്യങ്ങള്‍ അദ്ദേഹത്തിന്റെ സംസ്‌കാരമാണെന്നു ലോറന്‍സ് കൊച്ചിയില്‍ പ്രതികരിച്ചു. തന്റെ ഭാര്യക്കു രോഗമുള്ള കാര്യം എല്ലാവര്‍ക്കും അറിയാം. പാര്‍ട്ടിയിലെ എല്ലാ നേതാക്കള്‍ക്കും അറിവുള്ള കാര്യമാണത്. വിഎസ് പുന്നപ്ര വയലാര്‍ സമരത്തില്‍നിന്ന് ഒളിച്ചോടിയെന്നതു പുതിയ ആരോപണമല്ല. താന്‍ വിഎസിനെതിരേ വ്യക്തിപരമായി ഒന്നും പറഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ പ്രശ്‌നത്തില്‍ ആരെങ്കിലും മധ്യസ്ഥത വഹിക്കണമെന്ന് ആഗ്രഹിക്കുന്നില്ലെന്നു ലോറന്‍സ് വ്യക്തമാക്കി.