അഹമ്മദാബാദ് ശാന്തിഗിരി ആശ്രമത്തിൽ “നവപൂജിതം“ ആഘോഷങ്ങൾക്ക് തുടക്കമായി
നവജ്യോതിശ്രീ കരുണാകരഗുരുവിന്റെ 86 -മത് ജന്മദിന വേളയിൽ ലോകം മുഴുവനായി ഒരു മാസം നീണ്ട് നിൽക്കുന്ന ‘നവപൂജിതം’ ആഘോഷം അഹമ്മദാബാദ് ശാന്തിഗിരി ആയുർവേദ-സിദ്ധ ആസ്പത്രി അങ്കണത്തിൽ നടന്നു. ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയ യോഗം സംസ്ഥാന ആരോഗ്യ- കുടുംബക്ഷേമ വകുപ്പ് മന്ത്രി ജറയൻ വ്യാസിനെ പ്രതിനിധീകരിച്ച് അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ ആരോഗ്യ -ഖര മാലിന്യ സംസ്കരണ സമിതി ചെയർമാൻ രശ്മീകാന്ത് ഷാ നിർവഹിച്ചു. ശാന്തിഗിരി ആശ്രമം ഡൽഹി സോണൽ ഓഫീസ് സീനിയർ മാനേജർ ഡോ. കിരൺ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്വാമി പ്രണവസുതന്‍ ജ്ഞാന തപസ്വി മുഖ്യപ്രഭാഷണം നടത്തി.
തന്റെ അധ്യക്ഷ പ്രസംഗത്തിൽ ശാന്തിഗിരി ആശ്രമം ആത്മീയ ജ്ഞാനത്തിന്റെ സ്രോതസാണെന്ന് അഭിപ്രായപ്പെട്ട വേജാല്പൂർ വാർഡ് കോർപ്പറേറ്റർ പ്രതിക് ദുധിയ, ഗുരു നൽകിയ സന്ദേശം ഇന്നത്തെക്കാലത്ത് വിലയേറിയതാണെന്നും കൂട്ടിച്ചേർത്തു. പ്രശസ്ത കവയിത്രിയും നിരൂപകയുമായ ഗുജറാത്ത് യൂണിവേഴ്സിറ്റിയിൽ വകുപ്പധ്യക്ഷയുമായ പ്രൊഫ. ഡോ. ഉഷ ഉപാദ്ധ്യായ താൻ ശാന്തിഗിരി ആശ്രമം സന്ദർശിച്ച അനുഭവം പങ്കുവെച്ചു. മറക്കാനാകാത്ത ആ സന്ദർശനത്തിൽ തനിയ്ക്ക് അവിടെ ഒരു പോസിറ്റീവ് അന്തരീക്ഷം അനുഭവപ്പെട്ടെന്ന് പറഞ്ഞു. സദസ്സിനോട് ആശ്രമം സന്ദർശിക്കണമെന്നും അഭ്യർത്ഥിച്ചു. നമ്മളിതുവരെയും ഇരുട്ടിലായിരുന്നുവെന്നും മഹാനായ ഗുരുവിന്റെ പാഠങ്ങളിലേയ്ക്ക് തിരികെ പോകേണ്ട സമയമായെന്നും തന്റെ പ്രസംഗത്തിൽ സെന്റ് മേരീസ് കത്തീഡ്രൽ വികാരി റെവ. ഫാദർ വർഗ്ഗീസ് ഐപ് അഭിപ്രായപ്പെട്ടു. വിശക്കുന്നവർക്ക് ആഹാരം, ഔഖമനുഭവിക്കുന്നവർക്ക് ചികിത്സ എന്നിവയ്ക്കൊപ്പം ആത്മീയ പരിജ്ഞാനം എന്ന ശാന്തിഗിരി ആശ്രമത്തിന്റെ ആപ്തവാക്യത്തെയും അദേഹം ചൂണ്ടിക്കാട്ടി.