അഭ്യൂഹപ്രചാരണത്തിനു പിന്നിൽ പാകിസ്താനെന്ന് കേന്ദ്രസർക്കാർ
ദക്ഷിണേന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്നും വടക്കുകിഴക്കൻ സംസ്ഥാനക്കാരുടെ കൂട്ടപ്പലായനത്തിനു കാരണമായ അഭ്യൂഹപ്രചരണത്തിന്റെ ഉറവിടം പാകിസ്താൻ ആണെന്ന് കേന്ദ്രസർക്കാർ. വ്യാജ എസ് എം എസുകളും എം എം എസുകളും പാക്കിസ്താനിൽ നിന്നാണ് വന്നതെന്ന് ഉറപ്പായതിനെതുടർന്ന് ഇതിലുള്ള പ്രതിഷേധം ഇസ്ലാമാബാദിനെ അറിയിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. “പാകിസ്താൻ ആളുകൾക്കിടയിൽ പ്രകോപനം സൃഷ്ടിച്ച് പ്രശ്നങ്ങളുണ്ടാക്കുകയാണ്. ഇന്ത്യയ്ക്കെതിരെ സൈബർ ആക്രമണത്തിനുള്ള അവരുടെ ശ്രമമാണ് ഇതിലൂടെ പുറത്തുവരുന്നത്. “ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആർ.കെ.സിങ്ങ് പറഞ്ഞു. മ്യാന്മറിൽ “നർഗിസ്” കൊടുങ്കാറ്റിൽ കൊല്ലപ്പെട്ട ആളുകളുടെ ചിത്രങ്ങൾ ആസാം കലാപത്തിൽ മരണപ്പെട്ടവരുടേതാക്കി ചിത്രീകരിക്കുന്ന വ്യാജ ചിത്രങ്ങളാണ് പ്രചരിച്ചതെന്ന് അദേഹം കൂട്ടിച്ചേർത്തു. നൂറു വെബ്സൈറ്റുകളാണ് ഇത്തരത്തിലുള്ള വ്യാജ ഉള്ളടക്കത്തിന്റെ പേരിൽ ബ്ലോക്ക് ചെയ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായതായും റിപ്പോറ്ട്ടുണ്ട്.