ലണ്ടന്‍ വിസ്മയച്ചെപ്പ് തുറന്നു; ലോകം അതിശയിച്ചു

single-img
27 July 2012

ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് ലണ്ടനില്‍ പ്രൗഡോജ്ജ്വലമായ തുടക്കം. ലണ്ടന്റെ അഭിമാന സ്തംഭങ്ങളിലൊന്നായ ബിഗ്‌ബെന്നിലെ മണിമുഴക്കത്തോടെയാണ് ലണ്ടന്‍ ഒളിമ്പിക്‌സിനു തുടക്കമായത്. മൂന്നു മിനിറ്റിനുള്ളില്‍ 40 തവണ തുടര്‍ച്ചയായി മുഴങ്ങിയ മണി, സര്‍വ കായിക സംഗമത്തിന്റെ മണിമുഴക്കമായി. അഞ്ഞൂറു ദിവസമായി നടന്ന കൗണ്ട്ഡൗണ്‍ ഇന്നു പുലര്‍ച്ചെ അവസാനിച്ചു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒന്നരയോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ക്കു തുടക്കമായത്. 69 ദിനങ്ങളായി നടന്ന ദീപശിഖാ പ്രയാണം ഒളിമ്പിക് സ്റ്റേഡിയത്തിലെത്തിയതോടെയാണ് 2012 ലണ്ടന്‍ ഒളിമ്പിക്‌സിന് ഔദ്യോഗികമായി തിരിതെളിഞ്ഞത്. എണ്ണായിരത്തോളം ആളുകളുടെ കൈമറിഞ്ഞശേഷമാണ് ദീപശിഖ ഒളിമ്പിക് സ്റ്റേഡിയത്തിലെത്തിയത്.

ഉദ്ഘാടന ചടങ്ങില്‍ ഓസ്‌കര്‍ ജേതാവ് ഡാനി ബോയില്‍ ഒരുക്കിയ വിസ്മയമായിരുന്നു ഏറ്റവും വലിയ ആകര്‍ഷണം. വില്യം ഷേക്‌സ്പിയറുടെ ടെംപസ്റ്റ് എന്ന നാടകത്തെ ആസ്പദമാക്കിയായിരുന്നു ഐല്‍സ് ഓഫ് വണ്ടര്‍ എന്നു പേരിട്ട ഉദ്ഘാടനച്ചടങ്ങ് ആവിഷ്‌കരിച്ചത്. ഒളിമ്പിക് പാര്‍ക്കിലേയ്ക്കു എലിസബത്ത് രാജ്ഞി എത്തിയതോടെ ഔദ്യോഗിക ചടങ്ങുകള്‍ക്ക് തുടക്കമായി. തുടര്‍ന്ന് ബ്രിട്ടന്റെ ദേശീയ പതാക റോയല്‍ എയര്‍ഫോഴ്‌സ്, നേവി സേനാംഗങ്ങള്‍ സ്റ്റേഡിയത്തിലേയ്ക്കു വഹിച്ചു.

കുട്ടികളുടെ സ്വന്തം മിസ്റ്റന്‍ ബീന്‍ എത്തിയതോടെ സ്റ്റേഡിയം ആരവത്തില്‍ മുങ്ങി. സംഗീതത്തിന്റെ അകമ്പടിയില്‍ മിസ്റ്റര്‍ ബീന്‍ അവതരിപ്പിച്ച കോമഡി രംഗങ്ങള്‍ ഗാലറിയില്‍ പൊട്ടിച്ചിരി ഉയര്‍ത്തി. ഇതിനു പിന്നാലെ നൂറുകണക്കിനു കലാപ്രതിഭകള്‍ അരങ്ങിലെത്തി ദൃശ്യവിരുന്ന് ഒരുക്കി. ഇതിനു ശേഷം താരങ്ങളുടെ മാര്‍ച്ച് പാസ്റ്റ്. വിവിധ രാജ്യങ്ങളില്‍നിന്നെത്തിയ താരങ്ങള്‍ തനതു വേഷവിധാനങ്ങളോടെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. പരമ്പരാഗത വസ്ത്രങ്ങളിഞ്ഞ ഇന്ത്യന്‍ താരങ്ങള്‍ ഗുസ്തിതാരം സുശീല്‍ കുമാറിനു കീഴില്‍ ചുടവുവച്ചു. ഇന്ത്യന്‍ വനിതാ ടീം മഞ്ഞ നിറമുള്ള സാരിയായിരുന്നു ധരിച്ചത്. നീലനിറത്തിലുള്ള ഓവര്‍കോട്ടും ഇളം നീലനിറമുള്ള ടൈയും മഞ്ഞ തലപ്പാവും ക്രീം കളര്‍ പാന്റ്‌സും ധരിച്ചാണ് പുരുഷ ടീം മാര്‍ച്ചുപാസ്റ്റില്‍ സംബന്ധിച്ചത്.

ഏറ്റവുമൊടുവില്‍ ലോകം കാത്തിരുന്ന നിമിഷം വന്നടുത്തു. തേംസ് നദിയിലൂടെ പ്രകാശത്തില്‍ മുങ്ങിയ രാജകീയനൗക ഒഴുകി വന്നു. അതില്‍ ഒളിമ്പിക് ദീപശിഖ ജ്വലിച്ചുനിന്നു. ഇവിടെ നിന്നു ഡേവിഡ് ബെക്കാം പകര്‍ന്നു നല്‍കിയ ദീപപ്രഭയുമായി സര്‍ സ്റ്റീവ് റെഡ്‌ഗ്രേവ് നേരെ ഒളിമ്പിക് സ്റ്റേഡിയത്തിലേയ്ക്ക്. ഏഴു യുവ ബ്രിട്ടീഷ് അത്‌ലറ്റുകള്‍ ചേര്‍ന്ന് ദീപശിഖ തെളിയിച്ചു. ഏഴു ജ്വാലയില്‍ നിന്നു പകര്‍ന്ന അഗ്നി 204 ദീപശിഖയിലേയ്ക്കു ഒന്നൊന്നായി പടര്‍ന്നു. പിന്നെയായിരുന്നു ശരിക്കും വിസ്മയക്കാഴ്ച. ലണ്ടന്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന 204 രാജ്യങ്ങളുടെ പ്രതിനിധികളായി ഓരോ ദീപശിഖകളും ആകാശത്തേയ്ക്കു ഉയര്‍ന്നു ഒരൊറ്റ ശിഖയ്ക്കു തുല്യമായി. ഈ പ്രകാശത്തില്‍ ഒളിമ്പിക് സ്റ്റേഡിയം ജ്വലിച്ചുനിന്നു.