പാക്കിസ്ഥാനിലെ ഭൂരിഭാഗം പേര്‍ക്കും അമേരിക്ക ശത്രുരാജ്യം

single-img
28 June 2012

പാക്കിസ്ഥാനിലെ 74 ശതമാനം ജനങ്ങളും അമേരിക്കയെ ശത്രു രാജ്യമായാണ് കണക്കാക്കുന്നതെന്ന് സര്‍വേ റിപ്പോര്‍ട്ട്. വാഷിംഗ്ടണ്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്യു ഗ്ലോബല്‍ അറ്റിറ്റിയൂഡ്‌സ് തയാറാക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം നടത്തിയ സര്‍വേയില്‍ 69 ശതമാനം ജനങ്ങളായിരുന്നു അമേരിക്കയെ ശത്രു രാജ്യമായി കണക്കാക്കിയിരുന്നത്. എന്നാല്‍ അമേരിക്കയോടുള്ള വിധ്വേഷം പാക്കിസ്ഥാനില്‍ പുകയുകയാണെന്ന സൂചനയിലേയ്ക്കാണ് ഈ വര്‍ഷത്തെ റിപ്പോര്‍ട്ട് വിരല്‍ചൂണ്ടുന്നത്. യുഎസ് പ്രസിഡന്റ് ബറാക് ഒബാമയോടുള്ള പാക് ജനതയുടെ വികാരം കൂടിയാണ് റിപ്പോര്‍ട്ട്. മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനേക്കാള്‍ മോശം നേതാവായാണ് പാക് ജനത ഒബാമയെ വിലയിരുത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പാക് അതിര്‍ത്തിയിലെ ഗോത്ര മേഖലകളില്‍ യുഎസ് നടത്തുന്ന ഭീകരവേട്ടയ്ക്കിടെ സിവിലിയന്‍മാര്‍ കൊല്ലപ്പെടുന്നതും യുഎസ് വിരുദ്ധ തരംഗം ആളിക്കത്താന്‍ ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ 24 പാക് സൈനികര്‍ കൊല്ലപ്പെട്ടതേത്തുടര്‍ന്ന് ആഞ്ഞടിച്ച ജനവികാരത്തിന്റെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാനിലൂടെയുള്ള നാറ്റോ പാത സര്‍ക്കാര്‍ അടച്ചിരുന്നു.