പാര്‍ട്ടിയില്‍ തുടരാന്‍ വിഎസിന് അര്‍ഹതയില്ല: ഗോപി കോട്ടമുറിക്കല്‍

single-img
27 June 2012

എറണാകുളം ജില്ലയിലെ വിഭാഗീയതയ്ക്കു കാരണക്കാരനായ വി.എസ്. അച്യുതാനന്ദനു പാര്‍ട്ടിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് അച്ചടക്ക നടപടിയുടെ പേരില്‍ സിപിഎമ്മില്‍ നിന്നു പുറത്താക്കപ്പെട്ട മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍. ജില്ലയില്‍ വിഭാഗീയത വളര്‍ത്തിയത് വിഎസ് ആയിരുന്നുവെന്നാണു കോട്ടമുറിക്കല്‍ തുറന്നടിച്ചത്. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെയും സംസ്ഥാന സെക്രട്ടറിയെയും അനുസരിക്കാത്ത വിഎസ് പാര്‍ട്ടി വിരുദ്ധനാണ്. കമ്യൂണിസ്റ്റുകാരനെന്നു പറഞ്ഞു നടക്കാന്‍ അദ്ദേഹത്തിന് അവകാശമില്ല. അതുകൊണ്ട് സംഘടനയില്‍ തുടരാന്‍ വിഎസിന് അവകാശമില്ലെന്നും ഒരിക്കല്‍ വിഎസ് പക്ഷക്കാരനായിരുന്ന ഗോപി ചൂണ്ടിക്കാട്ടി. തനിക്കും മറ്റു രണ്ടുപേര്‍ക്കുമെതിരെയുമുള്ള ശിക്ഷാനടപടികള്‍ അംഗീകരിക്കുന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ഞങ്ങളോടു മൂന്നുപേരോടും ജില്ലാ കമ്മിറ്റിയില്‍ പങ്കെടുക്കേണെ്ടന്നാണ് ജില്ലാ സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഫോണില്‍ വിളിച്ച് അറിയിച്ചത്. ഇതില്‍ തനിക്കു പരിഭവമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.