കനൗജ് ഉപതെരഞ്ഞെടുപ്പ്: ഡിംപിള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും

single-img
8 June 2012

ഉത്തര്‍പ്രദേശിലെ കനൗജ് ലോക്‌സഭാ മണ്ഡലത്തിലേക്ക് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവും യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവ് എതിരില്ലാതെ തെരഞ്ഞെടുക്കുമെന്ന് ഉറപ്പായി. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയായ നാളെ ഉണ്ടാകും.

പ്രധാന പാര്‍ട്ടികളാരും സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ തയാറാവാഞ്ഞതോടെ ഡിംപിള്‍ അനായാസ വിജയം നേടുമെന്ന് നേരത്തെ ഉറപ്പായിരുന്നു. സ്ഥാനാര്‍ഥികളായി രംഗത്തുണ്ടായിരുന്ന രണ്ടു പേര്‍കൂടി ഇന്ന് പത്രിക പിന്‍വലിച്ചതോടെ കനൗജില്‍ ഡിംപിള്‍ മാത്രമായി അവശേഷിക്കുന്ന സ്ഥാനാര്‍ഥി. സ്വതന്ത്ര സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയ സഞ്ജു കട്യാര്‍, സന്യുക്ത് സമാജ്‌വാദി ദള്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ദശരഥ് ഷാങ്ക്വാര്‍ എന്നിവരാണ് ഇന്ന് പത്രിക പിന്‍വലിച്ചത്. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന 44മത്തെ സ്ഥാനാര്‍ഥിയും 1989നുശേഷം തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ സ്ഥാനാര്‍ഥിയുമാവും ഡിംപിള്‍.