യുഡിഎഫിനെ എതിർക്കില്ല:വിഎസ്ഡിപി
യുഡിഎഫ് സ്ഥാനാർഥിയെ തോൽപ്പിക്കണമെന്ന നിലപാടെടുത്തിരുന്ന വി എസ് ഡി പി യും ഒടുവിൽ കളം മാറ്റി ചവിട്ടി.യുഡിഎഫിനെ എതിർക്കുന്ന സമീപനത്തിൽ മാറ്റം വരുത്തുകയാണെന്ന് നേതാക്കൾ പറഞ്ഞു.കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും മന്ത്രിമാരുമടങ്ങുന്ന സംഘവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് പുതിയ തീരുമാനം.തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന ചെന്നിത്തല ഉറപ്പ് നൽകിയതായും ഇതിനാൽ മുൻ തീരുമാനമായിരുന്ന മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളെ തടയുന്നതുൾപ്പെടെയുള്ളവയിൽ നിന്ന് തങ്ങൾ പിൻമാറുകയാണെന്നും അവർ വ്യക്തമാക്കി.വിഎസ്ഡിപി നേതാവ് പി.ചന്ദ്രശേഖർ ആണ് പുതിയ തീരുമാനം അറിയിച്ചത്.ഇനിയുള്ള പരിപാടികൾ സെൻട്രൽ കമ്മിറ്റി തീരുമാനിക്കുമെന്നും അദേഹം പറാഞ്ഞു.വരുന്ന ഉപതിരഞ്ഞെടുപ്പിൽ ആരെ ജയിപ്പിക്കും എന്നതിനെക്കാൾ യു ഡി എഫ് സ്ഥാനാർഥിയെ തോൽപ്പിക്കുക എന്നതിനാണ് പ്രാധാന്യമെന്ന് നേതാക്കൾ മുൻപ് പറഞ്ഞിരുന്നു.ഇതിനെ തുടർന്നാണ് കോൺഗ്രസ് നേതൃത്വം നേതാക്കളുമായി ചർച്ച നടത്തിയത്.മണ്ഡലത്തിലെ പ്രബല ശക്തിയായ നാടാർ സമുദായത്തിന്റെ വോട്ടുകൾ നഷ്ടപ്പെടുത്തി പ്രത്യാഘാതങ്ങൾ ഏറ്റുവാങ്ങാൻ യുഡിഎഫ് തയ്യാറല്ല എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലും നെയ്യാറ്റിൻകരയിലെത്തിയ യുഡിഎഫ് നേതാക്കളെ അവർ വഴി തടയാൻ ഒരുങ്ങിയിരുന്നു.