തച്ചങ്കരിയുടെ പ്രോസിക്യൂഷൻ വൈകിയതിന് സർക്കാറിന് കോടതിയുടെ വിമർശനം
ടോമിൻ ജെ.തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യുന്നതിലുണ്ടായ കാലതാമസത്തിന്റെ പേരിൽ സർക്കാറിന് കോടതിയുടെ രൂക്ഷ വിമർശനം.തൃശൂർ വിജിലൻസ് കോടതിയാണ് പ്രോസിക്യൂഷന് അനുമതി തേടിയത് വൈകിയതിന്റെ കാരണം വ്യക്തമാക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത മാസം 25 നകം ഇത് സംബന്ധിച്ച രേഖാമൂലമുള്ള റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.തച്ചങ്കരിയുടെ പ്രോസിക്യൂഷൻ വൈകിപ്പിക്കുകയാണെന്ന് കാണിച്ച് കൊണ്ടുള്ള ഹർജിയിലാണ് കോടതി നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.എന്നാൽ പ്രോസിക്യൂഷൻ വൈകുന്നതിന് സാങ്കേതികമായ കാരണങ്ങളാണ് ഉള്ളതെന്നും ബോധ പൂർവ്വമായ ശ്രമങ്ങളൊന്നും ഈ വിഷയത്തിൽ നടക്കുന്നില്ലെന്നും സർക്കാരിന് വേണ്ടി ഹാജരായ അഡീ.ലീഗൽ അഡ്വൈസർ കോടതിയിൽ പറഞ്ഞു.
ഒരു വർഷം മുൻപ് തന്നെ തച്ചങ്കരിക്കെതിരായ വിജിലൻസ് അന്വേഷണം പൂർത്തിയായിരുന്നു.എന്നാൽ കഴിഞ്ഞ ഫെബ്രുവരിയിൽ മാത്രമാണ് സർക്കാർ തച്ചങ്കരിക്കെതിരായുള്ള പ്രോസിക്യൂഷന് കേന്ദ്രത്തോട് അനുമതി തേടിയത്.