പുകയില ഉൽപ്പന്നങ്ങൾ മധ്യപ്രദേശിൽ നിരോധിച്ചു.
ന്യൂഡൽഹി:കേന്ദ്രസർക്കാറിന്റെ ഭക്ഷ്യ സുരക്ഷാ ബില്ലിന്റെ ഭാഗമായി പുകയില ഉത്പന്നങ്ങളുടെ നിരോധനം മധ്യപ്രദേശ് സർക്കാർ നടപ്പാക്കി.ഏപ്രിൽ ഒന്നുമുതൽ പുകയില അടങ്ങിയ ഭക്ഷ്യവസ്തുക്കൾ നിർമ്മിക്കുന്നതും വിൽക്കുന്നതും സർക്കാർ നിരോധിച്ചു.രാജ്യത്ത് ആദ്യമായിട്ടാണ് ഒരു സംസ്ഥാനം പുകയില ഭക്ഷ്യ ഉത്പന്നങ്ങള്‍ പൂർണ്ണമായും നിരോധിക്കുന്നത്. സംസ്ഥാനത്ത് പ്രവർത്തിച്ചിരുന്ന 12 ഗുഡ്ക നിര്‍മാണ യൂണിറ്റുകൾ അടച്ചുപൂട്ടുകയും ഒരു കോടി രൂപ വിലമതിക്കുന്ന പുകയില കണ്ടുകെട്ടുകയും 30 ലക്ഷത്തിന്റെ ഗുഡ്ക പായ്ക്കറ്റുകൾ പിടിച്ചെടുക്കുകയും ചെയ്തു.ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം രാജ്യത്തു 204 മില്യൺ ആളുകൾ പുകയിലയിലടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കുന്നുവെന്നാണു കണക്ക്.മധ്യപ്രദേശിനു പിന്നാലെ മഹരാഷ്ട്ര, കര്‍ണാടക, കേരള, ജമ്മു-കശ്മീര്‍, അസം,രാജസ്ഥാൻ,ബീഹാർ എന്നീ സംസ്ഥാനങ്ങളിലും ഈ നിയമം നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ട്.