ഐ ഫോണും ഐ പാഡും വാങ്ങാൻ കൌമാരക്കാരൻ കിഡ്നി വിറ്റു
ഐ ഫോണും ഐ പാഡും വാങ്ങുന്നതിനായി ചൈനയിൽ കൌമാരക്കാരൻ സ്വന്തം കിഡ്നി വിറ്റു.വാങ് എന്ന പതിനേഴുകാരനാണ് തന്റെ കിഡ്നി ഇത്തരത്തിൽ വിറ്റതെന്ന് ചൈനീസ് ന്യൂസ് ഏജൻസി സിങ്ഹുവ റിപ്പോർട്ട് ചെയ്തു.അവയവക്കച്ചവടം ചൈനയിൽ നിരോധിച്ചിട്ടുള്ളതാണ്.ഇതുമായി ബന്ധപ്പെട്ട് പ്രദേശത്ത് സജീവമായ അവയവ റാക്കറ്റിനെ ചുറ്റിപ്പറ്റി പോലീസ് അന്വേഷണം ആരംഭിച്ചു.അഞ്ച് പേർക്കെതിരെ കുറ്റം ചുമത്തുകയും ചെയ്തതായാണ് വിവരം.ഒരു സർജൻ,ഒരു പ്രാദേശിക ആശുപത്രി കോൺട്രാക്റ്റർ,ഇതുമായി ബന്ധപ്പെട്ട ബ്രോക്കർമാർ എന്നിവരെയാണ് പോലീസ് പ്രധാനമായും നോട്ടമിട്ടിരിക്കുന്നത്.ഓൺലൈൻ വഴിയാണ് ഇത്തരം റാക്കറ്റുകൾ ഇരകളെ കണ്ടെത്തുന്നത്.മുപ്പത്തയ്യായിരം ഡോളർ ആണ് കിഡ്നി വിറ്റതിലൂടെ വാങിന് ലഭിച്ചത്.സിങ്ഹുവയുടെ റിപ്പോർട്ട് പ്രകാരം ഏകദേശം 1.5 മില്യൺ ആളുകൾക്ക് ചൈനയിൽ അവയവമാറ്റം നടത്തേണ്ടത് അത്യാവശ്യമാണ്.എന്നാൽ സർക്കാറിന്റെ നേതൃത്വത്തിൽ വെറും പതിനായിരം പേർക്ക് മാത്രമേ ഇത് നടത്താൻ സാധിക്കുന്നുള്ളു.ഇതിന്റെ മറവ് പിടിച്ചാണ് അനധികൃത അവയവ കച്ചവടം നടക്കുന്നത്.