DNA ടെസ്റ്റിൽ അനാഥയല്ലെന്ന് തെളിഞ്ഞു.

single-img
6 April 2012

ജോധ്പൂർ: പ്രസവ ശേഷം കുട്ടി മാറിപ്പോയെന്ന് ആരോപിച്ച് ആശുപത്രിയില്‍ ഉപേക്ഷിക്കപ്പെട്ട  പെണ്‍കുഞ്ഞിന്റെ മാതാപിതാക്കളെ ഡിഎന്‍എ ടെസ്റ്റിലൂടെ  തിരിച്ചറിഞ്ഞു. ഒരേ സമയം പ്രസവിച്ച രണ്ടു സ്ത്രീകളാണ് തങ്ങളുടെ കുട്ടി  ആണ്‍കുട്ടിയാണെന്ന അവകാശ വാദം ഉയര്‍ത്തി പെണ്‍കുഞ്ഞിനെ തള്ളിപ്പറഞ്ഞത്. ജോധ്പുര്‍ ആശുപത്രിയില്‍ ദിവസങ്ങളോളം ഉപേക്ഷിക്കപ്പെട്ട നവജാതശിശുവിനെയാണ് ഇന്നലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തില്‍ മാതപിതാക്കളായ ചെയ്ന്‍ സിങ്ങിനും പൂനം കന്‍വാറിനും കൈമാറിയത്. ആശയക്കുഴപ്പം ഒഴിവാക്കാന്‍ വേണ്ടിയാണു ഡിഎന്‍എ ടെസ്റ്റിന് ആവശ്യപ്പെട്ടതെന്നു മാതാപിതാക്കള്‍ പറഞ്ഞു. കഴിഞ്ഞ 25ന് ആശുപത്രി അധികൃതര്‍ക്കു പറ്റിയ പിഴവിലാണു ഈ സംഭവങ്ങള്‍ക്കു തുടക്കം. പൂനം കന്‍വാറിനു ജനിച്ചത് ആണ്‍കുട്ടിയെന്നു പറഞ്ഞു കുട്ടിയെ അമ്മയ്ക്കൊപ്പം കിടത്തിയ നഴ്സ് കുറച്ചു സമയത്തിനുശേഷം ശിശുവിനെ എടുത്തുകൊണ്ടുപോയി പെണ്‍കുഞ്ഞിനെ നല്‍കിയതാണ് അവകാശത്തര്‍ക്കത്തിനു കാരണം. പൂനത്തിനൊപ്പം പ്രസവിച്ച രശ്മി ദേവിക്കാണ് ആണ്‍കുട്ടി പിറന്നതെന്നും തെറ്റുപറ്റിയെന്നുമായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. ഇത് അംഗീകരിക്കാന്‍ വിസമ്മതിച്ച പൂനവും ഭര്‍ത്താവ് ചെയ്ന്‍ സിങ്ങും പെണ്‍കുഞ്ഞിനെ സ്വീകരിക്കാൻ  വിസമ്മതിക്കുകയായിരുന്നു. ഇതിനെതുടർന്നുണ്ടായ  സംഘർഷമാണു  ഡിഎന്‍എ ടെസ്റ്റ്  വരെ കൊണ്ടെത്തിച്ചത്.