ഗ്യാസ് വില കുത്തനെ കൂട്ടി:സാധാരണക്കാർ പ്രതിസന്ധിയിൽ
തിരുവനന്തപുരം: വാണിജ്യ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന പാചകവാതക സിലിണ്ടറുകളുടെ വില കുത്തനെ ഉയര്‍ത്തി. ഇതോടെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന സാധാരണക്കാരന്റെ നില പരുങ്ങലിലായി. ഏപ്രില്‍ ഒന്നുമുതല്‍ വന്ന പുതിയ നിരക്കു വര്‍ധന പ്രകാരം സിലിണ്ടർ ഒന്നിനു 240 രൂപയാണ് എണ്ണ കമ്പനികള്‍ കൂട്ടിയത്. ഇതോടെ ഒരു സിലിണ്ടര്‍ ലഭിക്കണമെങ്കില്‍ 1810 രൂപ മുടക്കണമെന്നായി. പുതിയ നിരക്ക് നിലവിൽ വന്നതോടെ കരിഞ്ചന്തവ്യാപാരവും കൊഴുത്തിരിക്കുകയാണ്. ഗാര്‍ഹിക സിലിണ്ടറുകളുടെ കരിഞ്ചന്തവ്യാപാരമാണ് വ്യാപകമായിരിക്കുന്നത്.
ഗാര്‍ഹിക ഉപഭോക്താക്കള്‍ നല്‍കുന്നതിനെക്കാള്‍ ഇരട്ടിയിലേറെ തുക നല്‍കി സിലിണ്ടറുകൾ വാങ്ങിയാലും ഹോട്ടലുകളെയും തട്ടുകടകളെയും സംബന്ധിച്ച് വന്‍ലാഭമാണ് . അതേസമയം പാചകവാതക വിതരണം വീണ്ടും മുടങ്ങിയത് ക്ഷാമം കൂട്ടുമെന്നാണ് ഏജന്‍സികള്‍ പറയുന്നത്. ഇതുവരെയുണ്ടായ ക്ഷാമം ആഴ്ചകള്‍ക്കു മുമ്പ് പിന്‍വലിച്ച സമരത്തിന്റെ ബാക്കിയാണ്. വീണ്ടും പാചകവാതക വിതരണം മുടങ്ങിയത് ക്ഷാമം രൂക്ഷമാക്കുമെന്നാണ് ഇവര്‍ പറയുന്നത്. സിലിണ്ടറുകള്‍ക്ക് കൂടിയതോടെ ഭക്ഷണവില കുത്തനെ കൂട്ടാന്‍ ചില ഹോട്ടലുകള്‍ ആരംഭിച്ചിട്ടുണ്ട്. നിത്യോപയോഗ സാധനങ്ങളിലുണ്ടായ വര്‍ധനയ്ക്കു പുറമേയാണ് ഹോട്ടല്‍ ചെലവും വര്‍ധിച്ചിരിക്കുന്നത്.