ഐൻസ്റ്റീന്റെ തിയറിയെ വെല്ലുവിളിച്ച പരീക്ഷണത്തിൽ തെറ്റ് പറ്റിയതായി സൂചന
പ്രകാശത്തിനെക്കാൾ വേഗതയേറിയതൊന്നുമില്ലെന്ന് പറഞ്ഞുവെച്ച ആൽബർട്ട് ഐൻസ്റ്റീനെ വെല്ലുവിളിച്ച് കൊണ്ട് ശാസ്ത്രലോകത്തെ ഇളക്കിമറിച്ച ന്യൂട്രിനോ പഠന റിപ്പോർട്ടിനടിസ്ഥാനമായ പരീക്ഷണത്തിൽ തെറ്റ് പറ്റിയതായി സൂചന.സബ് അറ്റോമിക് കണങ്ങളായ ന്യൂട്രിനോകൾക്ക് പ്രകാശത്തെക്കാൾ സെക്കന്റിൽ ഒരംശം കൂടുതൽ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുമെന്നായിരുന്നു ജനീവയ്ക്കടുത്ത് സേൺ റിസർച്ച് ഇൻസ്റ്റിട്ട്യൂട്ട് അവകാശപ്പെട്ടത്.പ്രകാശത്തിനെക്കാൾ വേഗത്തിൽ ഒന്നിനും സഞ്ചരിക്കാൻ കഴിയില്ലെന്ന ഭൌതികശാസ്ത്ര ഇതിഹാസം ഐൻസ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തത്തെയാണ് ന്യൂട്രിനോ കണം വെല്ലുവിളിച്ചത്.എന്നാൽ പരീക്ഷണത്തിനുപയോഗിച്ച കേബിളുകൾ ലൂസായിരുന്നു എന്ന് സംശയിക്കുന്നതായാണ് ലാബിൽ നിന്ന് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.പരീക്ഷണഫലം രേഖപ്പെടുത്തുന്നതിനുപയോഗിച്ച ഗ്ലോബൽ പൊസിഷനിങ് സാറ്റലൈറ്റിനെ കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചിരുന്ന കേബിളുകളിലെ തകരാറായിരിക്കാം ഇത്തരമൊരു അത്ഭുത കണ്ടുപിടുത്തത്തിലേക്ക് നയിച്ചതെന്നാണ് അവർ ഇപ്പോൾ പറയുന്നത്.എന്നാൽ കൂടുതൽ പരിശോധനകൾക്ക് ശേഷമേ അന്തിമമായ നിഗമനത്തിലെത്താൻ കഴിയുകയുള്ളെന്നും അവർ അറിയിച്ചു.