ശിശുക്ഷേമ സമിതിയുടെ ഭരണം ഇരുട്ടിൽ തപ്പുന്നു
തിരുവനന്തപുരം: ശിശുക്ഷേമ സമിതിയുടെ പ്രവർത്തങ്ങൾ അനിശ്ചിതാവസ്ഥയിൽ മുന്നോട്ട പോകുന്നു.സമിതിയുടെ കെട്ടിടത്തിൽ പുതുതായി ഒരു നില കൂടി പണികഴിപ്പിച്ചത് തിരുവനന്തപുരം നഗരസഭയുടെ ചട്ടങ്ങൾക്കു വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നഗരസഭ കോടതിയിൽ കേസ് ഫയൽ ചെയ്തതാണ് നിലവിലെ പ്രശ്നങ്ങൾക്ക് പ്രധാന കാരണം. തിങ്കളാഴ്ച വരുന്ന കോടതി വിധിയുടെ അടിസ്ഥാനത്തിലായിരിക്കും ശിശുക്ഷേമ സമിതിയുടെ ഭാവി നിർണ്ണയിക്കപ്പെടുക.
കേസിനെക്കൂടാതെ സാന്വത്തികപരമായും വളരെയധികം ക്ലേശങ്ങളാണ് സമിതിക്കിപ്പോൾ നേരിടേണ്ടി വരുന്നത്.സർക്കാരിന്റെ ഭാഗത്ത് നിന്നും ലഭിക്കുന്ന തുച്ഛമായ ഗ്രാന്റ് ഉപയോഗിച്ച് ദൈനംദിന പ്രവർത്തനങ്ങൾ പോലും സുഗമമായി നടത്താൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളത്.ഇടതു പക്ഷം ഭരണ നിർവഹണം നടത്തുന്ന ശിശുക്ഷേമ സമിതിയെ അതേ മുന്നണി ഭരിക്കുന്ന നഗരസഭ പോലും കൈവിടുന്നു എന്നതാണ് വിരോധാഭാസം.പ്രവർത്തനങ്ങൾക്കു ഫണ്ട് തികയാതെ വരുന്വോൾ വ്യക്തിപരമായ സൗഹൃദങ്ങളെ ആശ്രയിച്ച് അവ നേടിയെടുക്കേണ്ട ഗതികേടാണ് തന്റെ മുന്നിലുള്ളതെന്ന് സമിതിയുടെ ജനറൽ സെക്രട്ടറി പി.കൃഷ്ണൻ ഇ-വാർത്തയോട് പറഞ്ഞു.സമിതിയുടെ സുഗമ പ്രവർത്തനങ്ങൾക്കായി ചില കാര്യങ്ങളിൽ ഇവിടുത്തെ ജീവനക്കാരോട് കർക്കശ നിലപാട് സ്വീകരിക്കേണ്ടി വന്നിട്ടുണ്ടെന്നും അതിന്റെ പേരിലുള്ള അതൃപ്‌തി അവർക്കിടയിൽ ഉള്ളതായും അദ്ദേഹം കൂട്ടിച്ചേർത്തു.നാളെയുടെ വാഗ്ദാനങ്ങളായ അനാഥ ബാല്യങ്ങളുടെ ജീവിതം അഴിമതിയിൽ പെട്ട് നശിക്കരുതെന്ന പ്രാര്‍ത്ഥനയാണ് കേരള മുഖ്യമന്തി കൂടി അംഗമായ എക്സിക്യൂട്ടീവ് സമിതിയോട് മനുഷ്യസ്നേഹികളായ നാട്ടുകാർക്ക് പറയാൻ ഉള്ളത്.