കെഎസ്‌യു സംസ്ഥാന പ്രസിഡന്റായി വി.എസ്. ജോയിയെ തിരഞ്ഞെടുത്തു
കെഎസ്‌യു സംസ്ഥാന പ്രസിഡന്റായി വി.എസ്.ജോയ് തെരഞ്ഞെടുക്കപ്പെട്ടു. അഡ്വ.രോഹിതാണ് വൈസ് പ്രസിഡന്റ്. സുജിത് എസ്. കുറുപ്പാണ് ഒന്നാം ജനറല്‍ സെക്രട്ടറി. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വി.എസ്.ജോയ് എ ഗ്രൂപ്പ് പ്രതിനിധിയാണ്. വൈസ് പ്രസിഡന്റും ഒന്നാം ജനറല്‍ സെക്രട്ടറിയും വിശാല ഐ ഗ്രൂപ്പില്‍ നിന്നുള്ളവരാണ്. മലപ്പുറം സ്വദേശികളാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വി.എസ്.ജോയിയും വൈസ് പ്രസിഡന്റ് അഡ്വ.രോഹിതും. ഇരുവരും തമ്മിലായിരുന്നു സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടന്നത്. നിലവില്‍ കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് വി.എസ്.ജോയ്.
പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിനാണ് ലഭിച്ചതെങ്കിലും സംസ്ഥാന കമ്മിറ്റിയില്‍ ഭൂരിപക്ഷം ഐ ഗ്രൂപ്പിനാണ്. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കഴിഞ്ഞദിവസങ്ങളിലായിരുന്നു തെരഞ്ഞെടുപ്പ്. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലെ വോട്ടെടുപ്പ് ഇന്നാണ് നടന്നത്. ഈ മൂന്നു ജില്ലകളില്‍ തിരുവനന്തപുരത്ത് വിശാല ഐ ഗ്രൂപ്പിനും മറ്റ് രണ്ടിടത്തും എ ഗ്രൂപ്പിനും പ്രസിഡന്റ് സ്ഥാനങ്ങള്‍ ലഭിച്ചു. സോണി എം. ജോസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഫൈസലാണ് കൊല്ലം ജില്ലാ പ്രസിഡന്റ്. തിരുവനന്തപുരത്ത് സുല്‍ഫിക്കര്‍ ആണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ തിരുവനന്തപുരത്ത് എ ഗ്രൂപ്പിനായിരുന്നു പ്രസിഡന്റ് സ്ഥാനം.
സുജിത് എസ്. കുറുപ്പ്, സബീര്‍ മുട്ടം, നിമിഷ , ലിഷ്മ , ബിനു ചുള്ളിയില്‍, അഭിലാഷ്കുരുവിള , ബിനു ചവറ, ഷാജഹാന്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍.
ദക്ഷിണ മേഖലയില്‍ ഉള്‍പ്പെടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ പ്രസിഡന്റുമാരെയും മറ്റ് ഭാരവാഹികളെയും തെരഞ്ഞെടുത്തു. 194 വോട്ട് നേടി വിജയിച്ച സുല്‍ഫിക്കറാണ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് 131 വോട്ട് നേടിയ അജിന്‍ വി എസാണ് വൈസ് പ്രസിഡന്റ്.
നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ദേശിയ കൌൺസിലിലേക്ക് കെ.എം. അഭിലാഷ്, കെ.എം. ഷറഫുന്നിസ (എ ഗ്രൂപ്പ്), ടിജിന്‍ കെ. ജോസ്, വൈശാഖ് (ഐ ഗ്രൂപ്പ്) എന്നിവര്‍ വിജയിച്ചു. ജില്ലാ പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പിൽ.എ,ഐ വിഭാഗങ്ങൾ ഏഴ് വീതം ജില്ലകൾ നേടി
ഫൈസല്‍ എന്‍ ആണ് കൊല്ലം ജില്ലാ പ്രസിഡന്റ്. 194 വോട്ടാണ് ഫൈസലിന് ലഭിച്ചത്. 135 വോട്ട് നേടിയ സുരേഷ് ദാസാണ് വൈസ് പ്രസിഡന്റ്. പത്തനംതിട്ട ജില്ലാ പ്രസിഡന്റായി സോണി എം ജോസിനെയും തെരഞ്ഞെടുത്തു. സോണിക്ക് 114ഉം ഷൈലുവിന് 64 വോട്ടുമാണ് ലഭിച്ചത്.
1912 വോട്ടു നേടിയാണ് ജോയി പ്രസിഡന്റായത്. 638 വോട്ട് നേടിയ ഐ ഗ്രൂപ്പിലെ എ.എം. രോഹിത് വൈസ് പ്രസിഡന്റായി.