വള്ളുവമ്പ്രത്ത് വീട് കുത്തിത്തുറന്ന് വൻ കവര്‍ച്ച
മലപ്പുറം വള്ളുവമ്പ്രത്തു വൻ മോഷണം.കവര്‍ച്ചയില്‍ 65 ലക്ഷത്തോളം രൂപയുടെ നഷ്ടം. കൊഫേപോസ കേസില്‍ ജാമ്യത്തിലിറങ്ങിയ പൂക്കോട്ടൂര്‍ പാലക്കപ്പള്ളിയാളി അക്കരവീട്ടില്‍ ആലി മുഹമ്മദിന്റെ വീട്ടിലാണു കവർച്ച നടന്നത്.65 പവന്‍ സ്വര്‍ണാഭരണങ്ങളും 10 ലക്ഷം രൂപ വിലമതിക്കുന്ന വൈരക്കല്ലു പതിച്ച മോതിരവും 42 ലക്ഷം രൂപയുടെ കറന്‍സിയും നഷ്‌ടപ്പെട്ടു.അടുക്കളവാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ വീടിനുള്ളില്‍ കടന്നത്. കവര്‍ച്ച നടത്തിയ മൂന്നംഗ സംഘത്തെ കണ്ടെങ്കിലും പേടിമൂലം ആലി മൂഹമ്മദിന്റെ മകള്‍ ആരിഫ വീട്ടുകാരെ വിളിച്ചില്ല. കവര്‍ച്ചക്കാര്‍ സ്ഥലംവിട്ട ശേഷമാണ് ആരിഫ വീട്ടിലുണ്ടായിരുന്ന മറ്റുള്ളവരെ വിവരമറിയിച്ചത്.
വിവരമറിയിച്ചതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ ഉടന്‍ വീട് വളഞ്ഞെങ്കിലും മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. ഇവര്‍ സഞ്ചരിച്ചുവെന്നു കരുതുന്ന തമിഴ്നാട് രജിസ്ട്രേഷന്‍ മോട്ടോര്‍ബൈക്ക് മോഷണം നടന്ന വീടിന് ഒരു കിലോമീറ്റര്‍ അകലെ നിന്ന് പൊലീസ് കണ്ടെടുത്തു. ഡിവൈഎസ്പി എം.പി. മോഹനചന്ദ്രന്റെ മേല്‍നോട്ടത്തില്‍ മഞ്ചേരി സിഐ സി.എം. ദേവദാസിനാണ് അന്വേഷണച്ചുമതല. ജില്ലാ പൊലീസ് മേധാവി കെ. സേതുരാമന്‍, ഡിവൈഎസ്പിമാരായ എ.എസ്. രാജു, കെ. സലിം എന്നിവര്‍ സ്ഥലത്തെത്തി.