റഷ്യയില്‍ ഭഗവദ്ഗീത നിരോധിക്കില്ല

single-img
28 December 2011

മോസ്‌കോ: ഭഗവദ്ഗീത നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി റഷ്യയിലെ സൈബീരിയന്‍ കോടതി തള്ളി. ഭഗവദ്ഗീത തീവ്രവാദ ഗ്രന്ഥമാണെന്നാരോപിച്ച് നിരോധന ആവശ്യവുമായി സൈബീരിയിലെ ടോംസ്‌കിലുള്ള പ്രോസിക്യൂട്ടര്‍മാരാണ് ജൂണില്‍ പ്രാദേശിക കോടതിയെ സമീപിച്ചത്.

ഗീത നിരോധിക്കാനുള്ള നീക്കത്തിനെതിരെ ഹൈന്ദവ സംഘടനകള്‍ രംഗത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ ഡല്‍ഹിയില്‍ റഷ്യന്‍ സ്ഥാനപതി അലക്‌സാണ്ടര്‍ കഡാകിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ ഉത്കണ്ഠ അറിയിക്കുകയും ചെയ്തിരുന്നു.

വൈകാരികവിഷയമെന്ന നിലയില്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ റഷ്യ എല്ലാവിധ സഹായവും നല്‍കണമെന്ന് അലക്‌സാണ്ടര്‍ കഡാകിനോട് എസ്.എം. കൃഷ്ണ കഴിഞ്ഞ ദിവസം അഭ്യര്‍ഥിച്ചിരുന്നു. ഈ വിഷയത്തില്‍ ഇന്ത്യയുടെ ആശങ്ക അറിയിക്കാന്‍ നാലുദിവസത്തിനിടെ രണ്ടാം തവണയായിരുന്നു റഷ്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തിയത്. കഴിഞ്ഞയാഴ്ച വിദേശകാര്യസെക്രട്ടറി രഞ്ജന്‍ മത്തായിയും കഡാകിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ ആശങ്ക പങ്കുവെച്ചിരുന്നു. പാര്‍ലമെന്റിലും വിഷയം ഉന്നയിക്കപ്പെട്ടിരുന്നു.