സൗമ്യ വധക്കേസ്: ഗോവിന്ദച്ചാമി കുറ്റക്കാരന്‍; ശിക്ഷ പിന്നീട്

single-img
31 October 2011

തൃശൂര്‍: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമി കുറ്റക്കാരനണെന്ന് തൃശൂര്‍ അതിവേഗ കോടതി ഉത്തരവിട്ടു. ഗോവിന്ദച്ചാമിയുടെ ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. 15 കുറ്റങ്ങളാണ് ഗോവിന്ദച്ചാമിക്കെതിരെ കണ്‌ടെത്തിയിട്ടുള്ളത്. സൗമ്യയുടെ പോസ്റ്റുമാര്‍ട്ടം നടത്തിയതും സംബന്ധിച്ച വിവാദങ്ങളില്‍ ഡോ.ഉന്‍മേഷിനെതിരെ ക്രിമിനല്‍ കേസുടക്കണമെന്നും കോടതി ഉത്തവിട്ടിട്ടുണ്ട്.

സൗമ്യയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയത് ഡോ. ഷെര്‍ളി വാസുവല്ല താനാണന്ന് ഡോ. ഉന്‍മേഷ് കോടതിയില്‍ മൊഴി നല്‍കിയത് വിവാദമായിരുന്നു. ഇതെ തുടര്‍ന്ന് ഉന്‍മേഷിനെ കോടതി വീണ്ടും സ്വമേധയാ വിസ്തരിച്ചിരുന്നു.

ഈ വര്‍ഷം ജനുവരി 31ന് രാത്രി എറണാകുളത്ത് നിന്നും ഷൊര്‍ണുരിലേക്ക് വരികയായിരുന്ന സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്നും തള്ളിയിട്ടെന്നും തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ് കിടന്ന സൗമ്യയെ പ്രതി മാനഭംഗപ്പെടുത്തിയെന്നുമായിരുന്നു പ്രോസിക്യൂഷന്‍ കേസ്.

സംഭവം നടന്ന് കൃത്യം ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമാണ് കേസിന്റ വിധിവന്നത്. നാലു മാസം നീണ്ട സാക്ഷി വിസ്താരത്തിനും വാദത്തിനും ശേഷം അതിവേഗകോടതി ജഡ്ജി കെ.രവീന്ദ്രബാബുവാണ് വിധി പ്രസ്താവിച്ചത്. 82 സാക്ഷി മൊഴികളും 101 രേഖകളും 43 തൊണ്ടി മുതലും കോടതി പരിഗണിച്ചു. തലയിലുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ചേലക്കര സി.െഎ അന്വേഷിച്ച കേസില്‍ ജൂണ്‍ ആറിനാണ് സാക്ഷി വിസ്താരം തുടങ്ങിയത്.