പാമോയില്‍ കേസ് തുടരന്വേഷണം ആറാഴ്ചകൊണ്ട് തീര്‍ക്കാമെന്ന് സര്‍ക്കാര്‍

single-img
18 October 2011

കൊച്ചി: പാമോയില്‍ കേസിലെ തുടരന്വേഷണം ആറാഴ്ചകൊണ്ട് പൂര്‍ത്തിയാക്കാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായ അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിയാണ് കോടതിയില്‍ ഇക്കാര്യം അറിയിച്ചത്.

അന്വേഷണത്തിന് സര്‍ക്കാര്‍ എതിരല്ലെന്നും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കാമെന്നും ആറ് സാക്ഷികളുടെ കൂടി മൊഴിയെടുക്കണമെന്നും അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ അറിയിച്ചു. ആറ് സാക്ഷികളെ ചോദ്യം ചെയ്തിട്ടുണ്‌ടെന്നും കോടതിയില്‍ സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്ന് കേസ് ഈ മാസം 25 ലേക്ക് മാറ്റി.

അതേസമയം കേസില്‍ വി.എസ് അച്യുതാനന്ദന്‍ കക്ഷിചേരുന്നതിനെ ജിജി തോംസണിന്റെ അഭിഭാഷകന്‍ എതിര്‍ത്തു. കേസ് നീണ്ടു പോകുന്നതിനാല്‍ തന്റെ ഔദ്യോഗിക ജീവിതത്തെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് അഞ്ചാം പ്രതിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ ജിജി തോംസണ്‍ കോടതിയെ സമീപിച്ചത്.