പണിതീരാത്ത പന്നിയൂര്‍ മഹാ ക്ഷേത്രം..

single-img
29 September 2011

പാലക്കാട് ജില്ലയിലെ പട്ടാമ്പി ക്കടുത്തുള്ള തൃത്താല ബ്ലോക്കില്‍ ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എം.ടി യുടെ നാടായ കൂടല്ലൂരും കഴിഞ്ഞു ആനക്കര പഞ്ചായത്തില്‍ പന്നിയൂര്‍ ദേശത്താണ് ഈ ക്ഷേത്രം. തൃത്താലയില്‍ നിന്നും കുമ്പിടി വഴി റോഡു മാര്‍ഗം ഇവിടെയെത്താം…വിശാലമായ ഈ ക്ഷേത്രാങ്കണം ഒരു മനോഹരമായ കാഴ്ച്ചയയാണ്. മനോഹരമായ വിശാലമായ ഈ ക്ഷേത്രാങ്കണവും പരിസരങ്ങളും നയനമനോഹരമായ ഒരു കാഴ്ച സമ്മാനിക്കുന്നു!! ഭക്തര്‍ക്കും ചരിത്രാന്വേഷികള്‍ക്കും സഞ്ചാരികള്‍ക്കും ഐതിഹ്യങ്ങള്‍ ഇഷ്ട്ടപ്പെടുന്നവര്‍ക്കും ഒരേ പോലെ ഇഷ്ട്ടമാകുന്ന മനോഹരമായ ഒരുക്ഷേത്രം!

പന്നിയൂര്‍ ക്ഷേത്രം പരശുരാമനാല്‍ സ്ഥാപിതമായെന്നാണ് ഐതീഹ്യം. ഏകദേശം നാലായിരം വര്‍ഷം പഴക്കമുണ്ട് ഈ ക്ഷേത്രത്തിനു എന്ന് പറയപ്പെടുന്നു. ക്ഷത്രിയ നിഗ്രഹത്തിനു ശേഷം ധ്യാനനിരതനായ പരശുരാമന് മനസ്സമാധാനം ലഭിച്ചില്ല എന്നും നാരദന്റെ ഉപദേശ പ്രകാരം ഭഗവാന്‍ വിഷ്ണുവിനെ ഭജിച്ച പരശുരാമന് ഭഗവാന്‍ ദര്‍ശനം നല്‍കുകയും ഭഗവാന്റെ നിര്‍ദേശപ്രകാരം കേരള ഭൂമിയുടെ മധ്യ ഭാഗത്തായി വരാഹ മൂര്‍ത്തിയെ പ്രതിഷ്ഠിക്കുകയും ഈ ഭൂമിയുടെ രക്ഷാധികാരിയായി നിര്‍ദേശിക്കുകയും ചെയ്തു. അത് പ്രകാരം കേരളത്തിന്റെ മധ്യമാണ് ഈ മഹാക്ഷേത്രം.

ഇനിയും ധാരാളം ഐതിഹ്യങ്ങള്‍ ഈ ക്ഷേത്രത്തെ ബന്ധിപ്പിച്ചു പറയപ്പെടുന്നു. ബുദ്ധന്‍,വ്യാഴം ദിവസങ്ങള്‍ക്കു ദര്‍ശനത്തിനു കൂടുതല്‍ പ്രാധാന്യമുണ്ട്. 108 മഹാക്ഷേത്രങ്ങളില്‍ ഒന്നായി ഈ ക്ഷേത്രത്തെ പുരാണങ്ങളില്‍ അറിയപ്പെടുന്നു. ശുകപുരം ഗ്രാമത്തിന്റെ അധീനതയിലായിരുന്നു ഈ ക്ഷേത്രം. ദേശക്കാര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്കിടയില്‍ ഒരിക്കല്‍ ഈ ക്ഷേത്രം തീപ്പെട്ടു പോയി എന്നൊരു കേള്‍വിയുണ്ട്. പിന്നീട് ക്ഷേത്രോദ്ധാരണതിന്നായി ശ്രമങ്ങള്‍ നടന്നുവെങ്കിലും നൂറ്റാണ്ടുകള്‍ക്കു ശേഷവും പന്നിയൂര്‍ അമ്പലം ‘പണിമുടി’യാതെ കിടക്കുകയാണ്. ഈ ചൊല്ലിനെ സംബന്ധിച്ചും ഒരു കഥയുണ്ട്. അത് മഹാനായ പെരുംതച്ചനോട് ബന്ധപെട്ട് കിടക്കുന്നു.

ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ദര്‍ശനത്തിന് കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നു. വരാഹാവതാരം ബുധന്‍ ദിവസമായത് കൊണ്ട് ബുധനാഴ്ച ദിവസത്തെ ദര്‍ശനം കൂടുതല്‍ പ്രധാനമാണ്..!! ജാതക പ്രകാരം ബുധദശയില്‍ ജനിച്ചവര്‍ക്കും ഈ ക്ഷേത്ര ദര്‍ശനം പുണ്യകരമാണെന്നു വിശ്വാസം! ബുധന്‍ ഉച്ചസ്ഥായില്‍ നില്‍ക്കുന്നവര്‍ പഠന മേഖലകളില്‍ ഉന്നതിയിലെത്തുമെന്ന് ഒരു വിശ്വാസമുണ്ട്. അതുകൊണ്ട് ആ ദശയിലുള്ളവര്‍ക്ക് ഈ ക്ഷേത്ര ദര്‍ശനവും വരാഹമൂര്‍ത്തി സേവനവും ഗുണകരമാണത്രെ!

പെരുന്തച്ചന്റെ ഉളിയും മുഴക്കോലും..

പന്നിയൂരമ്പലം പണി മുടിയില്ല എന്നൊരു ചൊല്ലുണ്ട്. അത് മഹാനായ പെരുന്തച്ചനെ ബന്ധപെടുത്തിയാണ്! പ്രധാന ശ്രീകോവിലിന്റെ മുന്നില്‍ തന്നെ കല്ലില്‍ ഒരു മുഴക്കോലിന്റെ രൂപമുണ്ട്. അവിടെ പെരുന്തച്ചന്റെ മുഴക്കോല്‍ എന്ന് എഴുതി വെച്ചിരിക്കുന്നത് കാണാം. ശ്രീകോവിലിന്റെ പിന്‍വശത്ത് കല്‍പ്പടവിന്നിടയില്‍ തിരുകി വെച്ചത് പോലൊരു ഉളിയുടെ രൂപം കാണാം. തന്റെ ഉളിയും മുഴക്കോലും ഉപേക്ഷിച് പെരുന്തച്ചന്‍ തന്റെ നിയോഗം അവസാനിപ്പിച്ചു എന്നാണ് കഥ.

ഇതിനോട് ബന്ധപ്പെട്ടു മറ്റൊരു കഥ കൂടിയുണ്ട്.. പന്നിയൂരമ്പലത്തില്‍ ശ്രീ കോവിലിന്റെചില പണികള്‍ തകൃതിയായി നടക്കുകയായിരുന്നു. തച്ചന്മാര്‍ കുറെ ദിവസമായി പണിയില്‍ തന്നെയായിരുന്നു. അപ്പൊഴാണ് മുഷിഞ്ഞ വേഷവുമൊക്കെയായി ഒരു വഴിപോക്കന്‍ അവിടെ എത്തിയത്. പെരുന്തച്ചനായിരുന്നു അത്. മകന്റെ മരണത്തിനു ശേഷം തന്റെ പാപജന്മം ജീവിച്ചു തീര്‍ക്കുന്നതിന്റെ അലച്ചിലില്‍ ആയിരുന്നു അദ്ദേഹം. മുഷിഞ്ഞ വേഷവുംഅലച്ചിലിന്റെ അവശതയും പൂണ്ട ആ അപരിചിതനെ അവര്‍ വേണ്ടത്ര ഗൌനിച്ചില്ല. വിശപ്പും ദാഹവും കൊണ്ടു അവശനായി തീര്‍ന്ന അദ്ദേഹത്തിനു തച്ചന്മാരുടെ അവഗണനയില്‍ ലേശം മുഷിച്ചില്‍ തോന്നി. തച്ചന്മാര്‍ ഭക്ഷണത്തിനായി പോയി. തന്നെ അവഗണിച്ചതിലും ഭക്ഷണംകഴിക്കാന്‍ പോലും ക്ഷണിക്കാതെ പോയതിലും മനസ്സ് വിഷമിച്ച അദ്ദേഹം തച്ചന്മാരെ ഒരു പാഠം പഠിപ്പിക്കണമെന്ന് മനസില്‍ കരുതി.

തച്ചന്‍മാര്‍ ചട്ടം കൂട്ടാനായി അളന്നു വെച്ചിരുന്ന കഴുകൊലിന്മേലെല്ലാം തന്റെ ഉളി കൊണ്ടു ഓരോ വരകള്‍ വരച് വെച്ച്. അദ്ദേഹം കുറച്ചകലെ അമ്പല പരിസരത് ത്തന്നെ വിശ്രമിക്കുകയും ചെയ്തു. ഭക്ഷണ ശേഷം തിരിച്ചെത്തിയ തച്ചന്മാര്‍ തങ്ങളുടെ പണി തുടങ്ങുകയും പെരുന്തച്ചന്‍ വരയിട്ടു വെച്ചതു പോലെ മുറിക്കുകയും ഏച്ചു കൂട്ടുകയും ചെയ്തു. പണിയെല്ലാം കഴിഞ്ഞു ചട്ടം കൂട്ടാന്‍ നോക്കുമ്പോള്‍ ചട്ടംകൂടുന്നില്ല. ആശാരിമാര്‍ വിഷമിച്ചു പോയി. മൂത്താശാരി അപ്പോഴാണ് തങ്ങള്‍ അടയാളമിട്ടു വെച്ചിരുന്നതെല്ലാം വിദഗ്ദമായി മറ്റാരോ മാറ്റി വരച്ചു എന്ന് മനസ്സിലാക്കിയത്. എന്ത് ചെയ്യുമെന്ന് വിഷമിച്ചു പോയ ആശാരിമാര്‍ അവിടെയുണ്ടായിരുന്ന അപരിചിതനെ കുറിച്ച് ചിന്തിച്ചു. അദ്ദേഹമാണ് ഈ പണി ചെയ്തത് എന്നും അവര്‍ മനസ്സിലാക്കി. സംശയം തോന്നിയ അവര്‍ ആ മുഷിഞ്ഞവേഷധാരിയെ തിരഞ്ഞിറങ്ങി. അദ്ദേഹത്തെ കണ്ടെത്തുകയും അത് പെരുംതച്ചനാനെന്നു തിരിച്ചറിയുകയും അദ്ദേഹത്തോട് മാപ്പ് അപേക്ഷിക്കുകയും ചെയ്തു. പെരുംതച്ചന്‍ അവരെ സമധാനിപ്പിച് തിരിച്ചയച്ചു.

പാതിരാവില്‍ ശ്രീ കോവിലില്‍ നിന്നു ഉളിയുടെയും കൊട്ട് വടിയുടെയും ശബ്ദം കേട്ട ഉണര്‍ന്ന അവര്‍ അത്ഭുതകര മായ ഒരു കാഴ്ചയാണ് കണ്ടത്. ചെറിയചില മിനുക്ക് പണികള്‍ കൊണ്ട് ആ വയോധികന്‍ ആ ചട്ടം കൂട്ടിയിരിക്കുന്നു! ആ മാന്ത്രികകരങ്ങള്‍ കൊണ്ട് തങ്ങള്‍ ഇത്രയും ദിവസമായി ചെയ്തു കൊണ്ടിരുന്ന പണികള്‍ അദ്ദേഹം മുഴുവനാക്കി. അവര്‍ ആ മഹാമതിയേ നമിച്ചു. ഒരു അപേക്ഷയോടെ അവര്‍ അദ്ദേഹത്തിന് ചുറ്റും കൂടി. ഈ അമ്പലത്തിലെ പണികള്‍ കൊണ്ടാണ് തങ്ങള്‍ കഴിഞ്ഞു കൂടിയിരുന്നതെന്നും ഇങ്ങനെയായാല്‍ തങ്ങളുടെ കഞ്ഞി കുടിമുട്ടുമെന്നും അവര്‍ അപേക്ഷിച്ചു. പെരുംതച്ചന്‍ പുഞ്ചിരിയോടെ അവര്‍ക്കൊരു അനുഗ്രഹം കൊടുത്തു താന്‍ ഇനിമേല്‍ ഉളി കൈകൊണ്ടു തൊടുകയില്ല എന്നും പന്നിയൂരമ്പലം പണിമുടിയില്ല എന്നും! എക്കാലവും തങ്ങളുടെ വംശത്തിലെ ആര്‍ക്കെങ്കിലും അവിടെ പണിയുണ്ടാകുമെന്നും അദ്ദേഹം അനുഗ്രഹിച്ചു. ആ അനുഗ്രഹം ഇന്നും അതെപടിനിലനില്‍ക്കുന്നു! തന്റെ ഉളിയും മുഴക്കോലും അവിടെ ഉപേക്ഷിച്ചു അദ്ദേഹംഅവിടെ നിന്നും പോയി. തന്റെ ശാപജന്മം അലഞ്ഞു തീര്‍ക്കുന്നതിനായി. പെരുംതച്ചന്റെ ഉളിയും മുഴക്കോലും ഇപ്പൊഴുമവിടെ സൂക്ഷിച്ചു വെച്ചിരിക്കുന്നു..