മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ മിന്നല്‍ പണിമുടക്കില്‍

single-img
2 September 2011

തിരുവനന്തപുരം: വെള്ളിയാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് അര്‍ദ്ധരാത്രി മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പി.ജി ഡോക്ടര്‍മാര്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചു. രോഗിയുടെ ബന്ധുക്കള്‍ ഡോക്ടര്‍മാരെ മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് അത്യാഹിത വിഭാഗമുള്‍പ്പെടെയുള്ള ഡോക്ടര്‍മാര്‍ പണിമുടക്കുന്നത്.
ഡോ.ബലവാന്‍, ഡോ.കൃപേഷ് എന്നിവരെ മര്‍ദിച്ചു എന്ന് ആരോപിച്ചാണ് ഡോക്ടര്‍മാര്‍ പണിമുടക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച മീരാ സാഹിബ് എന്ന രോഗിയുടെ ബന്ധുക്കളാണ് രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍മാരെ മര്‍ദ്ദിച്ചത്. ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നാണ് രോഗി മരിച്ചതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. പരിക്കേറ്റ ഡോക്ടര്‍മാരില്‍ ഒരാള്‍ ചികിത്സയിലാണ്.

അത്യാഹിത വിഭാഗത്തില്‍ സ്ഥലമില്ലാത്തതിനാല്‍ രോഗിയെ വാര്‍ഡില്‍ കിടത്തി ചികിത്സിക്കുകയായിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഈ സമയത്ത് രോഗിയുടെ നില കൂടുതല്‍ ഗുരുതരമാകുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ ചികിത്സാ സൗകര്യത്തിനായി ശ്രീചിത്രയിലേക്കോ ജനറല്‍ ആസ്പത്രിയിലേക്കോ മാറ്റാന്‍ ബന്ധുക്കളോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ രോഗിയുടെ നില വഷളാവുകയും ഐ.സി.യുവിലെ പ്രത്യേക മുറിയിലേയ്ക്ക് മാറ്റുകയായിരുന്നു. ഐ.സി.യു.വിലെ തുടര്‍ ചികിത്സക്കിടയില്‍ മരണം സംഭവിക്കുകയുമായിരുന്നു.